കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്തുവാനും ഈ കൗണ്ടര്‍ ലക്ഷ്യമിടുന്നു. ഇടപാടുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുവാനും കറന്റ് അക്കൗണ്ട് സേവന പോയിന്റ് ഉദ്ദേശിക്കുന്നു. മികച്ച പരിശീലനം സിദ്ധിച്ച റിലേഷന്‍ഷിപ് മാനേജര്‍മാരെയാണ് ഈ കേന്ദ്രങ്ങളില്‍ നിയോഗിക്കുക.
ജൂലായിൽ ഒരുപിടി പരിഷ്കാരങ്ങൾ എസ്ബിഐ നടപ്പിലാക്കിയിട്ടുണ്ട്. ഇനി മുതൽ മാസത്തിൽ നാലു തവണ മാത്രമേ സേവിങ്സ് അക്കൌണ്ടിൽ നിന്നും സൌജന്യ ഇടപാടുകൾ ബാങ്ക് അനുവദിക്കുകയുള്ളൂ. എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കലും ബാങ്കിൽ നേരിട്ടെത്തിയുള്ള പണം പിൻവലിക്കലും ഇതിൽപ്പെടും. അഞ്ചാം തവണ മുതൽ ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും എസ്ബിഐ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
ചെക്ക്ബുക്ക് ഇടപാടുകൾക്കും ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതല്‍ ഒരോ സാമ്പത്തിക വര്‍ഷവും 10 താളുകള്‍ അടങ്ങിയ ചെക്ക്ബുക്ക് മാത്രമേ ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ സൗജന്യമായി നല്‍കുക. കൂടുതല്‍ ചെക്ക്ബുക്ക് വേണമെന്നുള്ളവര്‍ക്ക് പണമടച്ച് വാങ്ങാം. 40 രൂപയും ജിഎസ്ടിയുമാണ് 10 താളുകള്‍ അടങ്ങിയ ചെക്ക്ബുക്കിന് നിരക്ക്. 25 താളുകള്‍ അടങ്ങിയ ചെക്ക്ബുക്കിന് 75 രൂപയും ജിഎസ്ടിയും അടയ്ക്കണം. 10 താളുകള്‍ അടങ്ങിയ അടിയന്തര ചെക്ക്ബുക്കാണ് ആവശ്യമെങ്കില്‍ അക്കൗണ്ട് ഉടമകള്‍ 50 രൂപയും ജിഎസ്ടിയും ഒടുക്കേണ്ടതുണ്ട്.
നേരത്തെ, ആരോഗ്യ മേഖലയിൽ ആവശ്യമായ സൌകര്യങ്ങളൊരുക്കുക ലക്ഷ്യമിട്ട് പുതിയ വായ്പാ പദ്ധതിയും എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. 'ആരോഗ്യം ഹെൽത്ത്കെയർ ബിസിനസ് ലോൺ' എന്ന പേരിലുള്ള പുതിയ വായ്പാ പദ്ധതിയിൽ 10 ലക്ഷം മുതൽ 100 കോടി രൂപ വരെ ബാങ്ക് നൽകും. 10 വർഷമാണ് ആരോഗ്യം ഹെൽത്ത്കെയർ ബിസിനസ് ലോൺ പദ്ധതിയുടെ കാലാവധി. 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയുടെ പരിരക്ഷയുണ്ട്. ആശുപത്രികള്‍, നഴ്‌സിംഗ് ഹോം, പരിശോധന കേന്ദ്രങ്ങള്‍, പത്തോളജി ലാബ്, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉത്പാദനകര്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പുതിയ വായ്പ ഉപയോഗപ്പെടുത്താം.