ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്കാണ് ഓഹരി വിപണി കൂപ്പ് കുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് വിപണിയെ താഴേക്ക് വലിച്ചത്. ഏകദേശം 26 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയിൽ ഉണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ ഭൂരിപക്ഷം ഓഹരികളും ഇടിഞ്ഞു. അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും ചുവപ്പിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ 19 ശതമാനത്തിലധികം ഇടിഞ്ഞു.
അതേസമയം എസ്ബിഐ ഓഹരികൾ വരും നാളുകളിൽ മുന്നേറ്റത്തിലേക്ക് തിരികെ എത്തുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ഇന്ത്യൻ ഓഹരി വിപണി സ്ഥിരത കൈവരിക്കുമ്പോൾ ശക്തമായ തിരിച്ചുവരവ് നടത്താൻ എസ്ബിഐ ഓഹരികൾക്ക് സാധിക്കും. അതുകൊണ്ടു തന്നെ എസ്ബിഐ ഓഹരികൾ തങ്ങളുടെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താൻ നിക്ഷേപകരോട് അവർ ഉപദേശിച്ചു.
വിദഗ്ധരുടെ വിലയിരുത്തൽ
വായ്പ നൽകുന്ന ബിസിനസ്സിനായുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡിനും അതിൻ്റെ ഫണ്ടിംഗ് ചെലവ് കുറയ്ക്കുന്നതിനും, പൊതുമേഖലാ ബാങ്ക് ഇപ്പോഴും അടിസ്ഥാനപരമായ വീക്ഷണകോണിൽ നിന്ന് ശക്തമാണെന്ന് പ്രോഫിറ്റ്‌മാർട്ട് സെക്യൂരിറ്റീസ് റിസർച്ച് മേധാവി അവിനാഷ് ഗോരക്ഷകർ പറഞ്ഞു. കാപെക്‌സ് വിപുലീകരണത്തിലും കാസ കുറയ്ക്കുന്നതിലും ശക്തമായി പ്രവർത്തിച്ച പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ് എസ്‌ബിഐ. ഇത് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിനെ പണം സമ്പാദിക്കാൻ സഹായിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് നിലവിലെ ചാഞ്ചാട്ടത്തിൽ നിന്ന് കരകയറുമ്പോൾ എസ്ബിഐ ഓഹരിയും വലിയ മുന്നേറ്റത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ നിലവിൽ 790.40 രൂപ എന്നതാണ് എസ്ബിഐയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അഞ്ച് ശതമാനത്തോളം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ 23.24 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 33 ശതമാനമാണ് ആറ് മാസത്തെ വളർച്ച. ഒരു വർഷത്തിനിടെ 35 ശതമാനത്തോളം നേട്ടം നിക്ഷേപകർക്ക് നൽകാനും ബാങ്ക് ഓഹരിക്ക് സാധിച്ചു.
912 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 543.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ്
എസ്‌ബിഐ ഓഹരിക്ക് 730 രൂപ മുതൽ 720 രൂപ വരെ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടു തന്നെ പോർട്ട്‌ഫോളിയോയിൽ എസ്‌ബിഐ ഷെയറുകളുള്ളവർ, സ്‌ക്രിപ്റ്റ് കൈവശം വച്ചുകൊണ്ട് ട്രെൻഡ് റിവേഴ്‌സലിനായി കാത്തിരിക്കണമെന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറഞ്ഞത്.

പുതിയ നിക്ഷേപകർക്ക് നിലവിലെ വിലയിൽ എസ്ബിഐ ഓഹരികൾ വാങ്ങാം. ഓരോ വലിയ തകർച്ചയിലും ബൈ-ഓൺ-ഡിപ്സ് തന്ത്രം നിലനിർത്താം. ക്ലോസിംഗ് അടിസ്ഥാനത്തിൽ ഒരു ഷെയർ ലെവലിന് 820 രൂപയ്ക്ക് മുകളിൽ ബ്രേക്ക് ചെയ്യുമ്പോൾ എസ്‌ബിഐ ഓഹരികളിൽ ഒരു വലിയ ഉയർച്ച പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇടിഞ്ഞ് റെയിൽവേ ഓഹരികളും
മുൻ ദിവസങ്ങളിൽ മികച്ച നേട്ടം നൽകിയ റെയിൽ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. ഓഹരികൾ 13-20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരി 20 ശതമാനം ഇടിഞ്ഞ് 939.40 രൂപയിലെത്തി. ടിറ്റാഗർ, റൈറ്റ്സ് ഓഹരികൾ 19 ശതമാനത്തിലധികവും താഴ്ന്നു. ടെക്‌സ്മാകോ, ബിഇഎംഎൽ, റെയിൽ ടെൽ കോർപ്പറേഷൻ, ഇർകോൺ ഇൻ്റർനാഷണൽ ഓഹരികൾ 15 ശതമാത്തോളം നഷ്ടം നൽകി. ഐആർഎഫ്‌സി, ആർവിഎൻഎൽ, ഐആർസിടിസി, ജുപിറ്റർ വാഗൺസ് ഓഹരികളും 10 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications