'എസ്ബിഐയുടെ പോക്ക് എങ്ങോട്ടാണ്?'; വിപണി വീണ്ടും ഉണര്‍ന്നതോടെ നിക്ഷേപകരുടെ പ്രധാന സംസാരവിഷയമിതാണ്. വ്യാഴാഴ്ച്ച 500 രൂപയ്ക്ക് മുകളിലാണ് എസ്ബിഐ ഓഹരികള്‍ ക്ലോസ് ചെയ്തത്. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കുറിക്കപ്പെട്ട 549 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നില മറികടക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കഴിയുമോ? ചെറുകിട നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
രാജ്യത്തെ പ്രമുഖ ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ കണക്കുകൂട്ടലില്‍ എസ്ബിഐയുടെ ഓഹരി വില വൈകാതെ പുതിയ 'കൊടുമുടി' കയറും. അടുത്ത രണ്ടു പാദങ്ങള്‍ കൊണ്ട് എസ്ബിഐ 570 രൂപയിലേക്ക് അടിവെച്ച് കയറുമെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം. എസ്ബിഐ ഓഹരികളുടെ വാല്യുവേഷനെ കുറിച്ച് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
'നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ശക്തമായ പ്രകടനമാണ് എസ്ബിഐ കാഴ്ച്ചവെച്ചത്. ബാങ്കിന്റെ ലോണ്‍ ബുക്ക് ഗൗരവമായി വളര്‍ന്നു; സ്ലിപ്പേജുകള്‍ കുറഞ്ഞു. തികച്ചും അപ്രതീക്ഷിതമായ പോസിറ്റീവ് ഘടകങ്ങളാണിത്. 2021-24 കാലയളവില്‍ എസ്ബിഐയുടെ ലോണ്‍ ബുക്കും അറ്റ പലിശ വരുമാനവും 11 ശതമാനം വീതവും അറ്റാദായം 34 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ച കണ്ടെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇപ്പോഴത്തെ 0.5 ശതമാനം ROAA (റിട്ടേണ്‍ ഓണ്‍ ആവറേജ് അസറ്റ്‌സ്) 0.9 ശതമാനമായും മെച്ചപ്പെടും', ബ്രോക്കറേജ് വിലയിരുത്തുന്നു.
'ഹ്രസ്വകാലം കൊണ്ട് 9 ശതമാനം വായ്പാ വളര്‍ച്ചയാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റ് വായ്പകള്‍ ഇതില്‍ നിര്‍ണായകമാവും. 14-15 ശതമാനം വളര്‍ച്ച ചെറുകിട വായ്പാ സെഗ്മന്റിലും ബാങ്ക് നോട്ടമിടുന്നുണ്ട്. 2021-22 സാമ്പത്തിക വര്‍ഷം 80 ബില്യണ്‍ രൂപ റിക്കവര്‍ ചെയ്യാന്‍ കഴിയുമെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ. ഇതിനകം 56 ബില്യണ്‍ രൂപ വീണ്ടെടുത്തുകഴിഞ്ഞു. RoE (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) -യിലുള്ള ഇടക്കാല ട്രെന്‍ഡ് മുഖവിലയ്‌ക്കെടുത്താല്‍ എസ്ബിഐയുടെ ഇപ്പോഴത്തെ വാല്യുവേഷന്‍ ആകര്‍ഷകമാണ്', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി നിലവാരം മെച്ചപ്പെട്ട കാര്യവും ബ്രോക്കറേജ് പരാമര്‍ശിക്കുന്നുണ്ട്. 'സ്ലിപ്പേജുകള്‍ കുറയുന്നത് ബാങ്കിന്റെ ആസ്തി നിലവാരത്തെ കാര്യമായി പിന്തുണയ്ക്കുകയാണ്. സെപ്തംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബറില്‍ മൊത്ത നിഷ്‌ക്രിയാസ്തി 4.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായും അറ്റ നിഷ്‌ക്രിയാസ്തി 1.5 ശതമാനത്തില്‍ നിന്ന് 1.3 ശതമാനമായും ക്രമപ്പെട്ടു. മൊത്ത നിഷ്‌ക്രിയാസ്തി അനുപാതത്തിലും പുരോഗതി കാണാം. ആഭ്യന്തര കോര്‍പ്പറേറ്റ് സെഗ്മന്റില്‍ 7.1 ശതമാനവും റീടെയില്‍ സെഗ്മന്റില്‍ 0.9 ശതമാനവുമാണ് ജിഎന്‍പിഎ അനുപാതം. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ പ്രോവിഷന്‍ കവറേജ് അനുപാതം 120 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 71.2 ശതമാനമായി', റിപ്പോര്‍ട്ട് പറയുന്നു.
ഡിജിറ്റല്‍ രംഗത്തും എസ്ബിഐ ദൃഢമായി കാലുറപ്പിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ പദ്ധതികള്‍ നിര്‍ണായകമായ മാര്‍ക്കറ്റ് ഷെയര്‍ എസ്ബിഐക്ക് സമ്മാനിക്കുകയാണ്. പിഒഎസ് ടെര്‍മിനലുകളില്‍ 14.46 ശതമാനവും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡുകളില്‍ 27.73 ശതമാനവും മൊബൈല്‍ ബാങ്കിങ് ഇടപാടുകളില്‍ 24.72 ശതമാനവും മാര്‍ക്കറ്റ് ഷെയര്‍ എസ്ബിഐ കയ്യടക്കുന്നു. ഡിജിറ്റല്‍ രംഗത്തെ ശക്തമായ സാന്നിധ്യം എസ്ബിഐയുടെ ചെലവുകള്‍ കുറയ്ക്കുന്നുണ്ട്; ലാഭക്ഷമതയും വര്‍ധിപ്പിക്കുകയാണ്', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സൂചിപ്പിക്കുന്നു.
പോസിഷണല്‍ നിക്ഷേപകര്‍ക്ക് എസ്ബിഐ ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പക്ഷം. SoTP അടിസ്ഥാനപ്പെടുത്തി 520 രൂപയുടെ ബേസ് കേസ് ഫെയര്‍ വാല്യുവാണ് സ്റ്റോക്കില്‍ ഇവര്‍ അറിയിക്കുന്നത്. ബുള്‍ കേസ് ഫെയര്‍ വാല്യു 570 രൂപയും. 475 - 465 രൂപ റേഞ്ചില്‍ എസ്ബിഐ ഓഹരികള്‍ വാങ്ങുന്നതാണ് ഉചിതം. അടുത്ത രണ്ടു പാദങ്ങളില്‍ 420 രൂപ വരെയുള്ള വീഴ്ച്ചകളില്‍ എല്ലാം എസ്ബിഐ ഓഹരികള്‍ സമാഹരിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications