എസ്ബിഐ ജീവനക്കാരെ വിആർഎസ് നൽകി പിരിച്ചുവിടാൻ ഒരുങ്ങുന്നു; ആനുകൂല്യങ്ങൾ എന്തെല്ലാം?
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചെലവ് ചുരുക്കലിന്റെ ഭാഗമായി വോളന്ററി റിട്ടയർമെന്റ് സ്കീം (വിആർഎസ്) ആസൂത്രണം ചെയ്യുന്നതായി വാർത്താ ഏജൻസി പിടിഐ അറിയിച്ചു. കുറഞ്ഞത് 30,190 ജീവനക്കാർ വിആർഎസിന് അർഹരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരിയർ അവസാനിക്കാറായവർക്കും വ്യക്തിപരമായ പ്രശ്നങ്ങൾ നേരിടുന്ന ജീവനക്കാർക്കും ഇത് ഒരു മികച്ച ഓപ്ഷനായിരിക്കും.
അർഹരായവർ ആരൊക്കെ?
കട്ട് ഓഫ് തീയതിയിൽ 25 വയസ്സ് സേവനമനുഷ്ഠിച്ച അല്ലെങ്കിൽ 55 വയസ്സ് പൂർത്തിയാക്കിയ എല്ലാ സ്ഥിര ഉദ്യോഗസ്ഥർക്കും ഈ പദ്ധതിക്ക് അർഹതയുണ്ട്. ഡിസംബർ 1 മുതൽ ആരംഭിച്ച് ഫെബ്രുവരി അവസാനം വരെ വിആർഎസ് തിരഞ്ഞെടുക്കാൻ അവസരമുണ്ട്. വിആർഎസിനായുള്ള അപേക്ഷകൾ ഈ കാലയളവിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ആനുകൂല്യങ്ങൾ
വിആർഎസിന് കീഴിൽ വിരമിക്കൽ സ്വീകരിക്കുന്ന ജീവനക്കാർക്ക് അവശേഷിക്കുന്ന സേവന കാലയളവിലെ (സൂപ്പർഇന്യൂവേഷൻ തീയതി വരെ) 50% ശമ്പളത്തിന്റെ എക്സ് ഗ്രേഷ്യ നൽകപ്പെടും. വിആർഎസ് ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, പെൻഷൻ, പ്രൊവിഡന്റ്, മെഡിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ നൽകുമെന്നും ബാങ്ക് അറിയിച്ചു.
വീണ്ടും ജോലിയിൽ കയറാം
സ്കീം പ്രകാരം വിരമിച്ച ഒരു ജീവനക്കാരന് വിരമിച്ച തീയതി മുതൽ രണ്ട് വർഷത്തിനുശേഷം ബാങ്കിൽ വീണ്ടും ജോലി ചെയ്യുന്നതിന് അർഹതയുണ്ടെന്നും ബാങ്ക് കൂട്ടിച്ചേർത്തു. മൊത്തം 11,565 ഓഫീസർമാർക്കും 18,625 ജീവനക്കാർക്കും എസ്‌ബിഐ വിആർഎസ് പദ്ധതി പ്രയോജനപ്പെടുത്താം. യോഗ്യതയുള്ള 30% ജീവനക്കാർ പുതിയ പദ്ധതിയിലേക്ക് പോകാൻ തീരുമാനിച്ചാൽ ഏകദേശം 2,170.85 കോടി രൂപ ലാഭിക്കാനാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.
മുൻ വിആർഎസ് പദ്ധതികൾ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിലെ ജീവനക്കാരുടെ എണ്ണം 2020 മാർച്ച് അവസാനം വരെ 2.49 ലക്ഷമായിരുന്നു. ഒരു വർഷം മുമ്പ് ഇത് 2.57 ലക്ഷമായിരുന്നു. 2017 ൽ എസ്‌ബിഐ അഞ്ച് അനുബന്ധ ബാങ്കുകളുമായി സംയോജിപ്പിച്ചതിന് മുന്നോടിയായി, ലയിപ്പിക്കുന്ന അനുബന്ധ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി വിആർഎസ് പ്രഖ്യാപിച്ചിരുന്നു. 2001ലും ബാങ്ക് വിആർഎസ് പ്രഖ്യാപിച്ചിരുന്നു. വിആർഎസിനായി ഒരു കരട് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബോർഡ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും പിടിഐ വൃത്തങ്ങൾ അറിയിച്ചു.


Click it and Unblock the Notifications


