936 പോയിന്റ് കൂട്ടിച്ചേര്‍ത്ത് സെന്‍സെക്‌സ്, നിഫ്റ്റി 16,850 പോയിന്റ് കടന്നു; കണ്ണീരൊഴുക്കി പേടിഎം

ഏഷ്യന്‍ വിപണികളുടെ നിറംകെടലോ കത്തിക്കയറുന്ന ആഭ്യന്തര പണപ്പെരുപ്പമോ കണ്ട് ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച്ച ഭയപ്പെട്ടില്ല. തുടര്‍ച്ചയായി അഞ്ചാം ദിനം ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും നേട്ടത്തില്‍ വ്യപാരം അവസാനിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും ഉക്രൈനും ആരംഭിച്ച പുതിയ നയതന്ത്ര ചര്‍ച്ചകള്‍ ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി.

100 പോയിന്റില്‍ത്താഴെ നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ച സെന്‍സെക്‌സ് അവസാന മണി മുഴങ്ങുമ്പോള്‍ 936 പോയിന്റ് കൂട്ടിച്ചേര്‍ത്തു; 56,486 പോയിന്റിലാണ് സൂചികയുടെ ക്ലോസിങ് (1.68 ശതമാനം ഉയര്‍ന്ന്). മറുഭാഗത്ത് വിശാല നിഫ്റ്റി സൂചിക 241 പോയിന്റ് കയറി 16,871 പോയിന്റിലും തിരശ്ശീലയിട്ടു (1.45 ശതമാനം നേട്ടം).

936 പോയിന്റ് കൂട്ടിച്ചേര്‍ത്ത് സെന്‍സെക്‌സ്, നിഫ്റ്റി 16,850 പോയിന്റ് കടന്നു; കണ്ണീരൊഴുക്കി പേടിഎം

ഇന്നത്തെ വ്യാപാരത്തില്‍ ഇന്‍ഫോസിസാണ് മിന്നും പ്രകടനം കാഴ്ച്ചവെച്ചത്. കമ്പനിയുടെ ഓഹരി വില 4 ശതമാനം ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍, വിപ്രോ, എച്ച്ഡിഎഫ്‌സി ഓഹരികളും കയ്യടി വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. 2 മുതല്‍ 3.5 ശതമാനം വരെ ഉയര്‍ച്ച മേല്‍പ്പറഞ്ഞ ഓഹരികളില്‍ സംഭവിച്ചു. മറുഭാഗത്ത് ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സണ്‍ ഫാര്‍മ ഓഹരികളില്‍ 1 മുതല്‍ 2 ശതമാനം വരെ നഷ്ടവും എഴുതപ്പെട്ടു.

ഇതേസമയം, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം ഉയരാന്‍ വിശാല മാര്‍ക്കറ്റുകള്‍ക്ക് കഴിഞ്ഞില്ല. ബിഎസ്ഇ മിഡ്-കാപ്പ് 0.02 ശതമാനവും സ്‌മോള്‍-കാപ്പ് 0.3 ശതമാനവും വീതം നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. വ്യക്തിഗത ഓഹരികള്‍ പരിശോധിച്ചാല്‍ ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സാണ് ഏറ്റവുമധികം നിറംകെട്ടത്. കമ്പനിയുടെ ഓഹരി വില ഒരുഘട്ടത്തില്‍ 14.6 ശതമാനം ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിനിടെ 2,444 രൂപയിലേക്ക് നിലംപതിച്ച ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ് ഓഹരികള്‍ 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നില പുതുക്കിയതും കാണാം.

അവസാന മണി മുഴങ്ങുമ്പോള്‍ 12.21 ശതമാനം ഇടിവോടെ 2,514.70 രൂപയിലേക്ക് ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ് ക്രമപ്പെട്ടു. സിഇഒ പദവിയില്‍ നിന്നും പ്രതീക് പോട്ട രാജിവെച്ച പശ്ചാത്തലത്തിലാണ് ഓഹരി വിപണിയില്‍ കമ്പനിയുടെ പതര്‍ച്ച. ബ്രോക്കറേജുകള്‍ ഒന്നടങ്കം ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സിന്റെ റേറ്റിങ് കുറച്ചിട്ടുണ്ട്.

പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സും തിങ്കളാഴ്ച്ച പാടെ തകര്‍ന്നടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിനിടെ 14 ശതമാനത്തിലധികം വീണ പേടിഎം ഓഹരികള്‍ 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍ ചുവടുവെയ്ക്കുകയുണ്ടായി. 12.21 ശതമാനം ഇടിവ് കണ്ടുകൊണ്ട് 680.40 രൂപ എന്ന നിലയിലാണ് പേടിഎം ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. പേയ്‌മെന്റ്‌സ് ബാങ്കില്‍ പുതിയ ഉപഭോക്താക്കള്‍ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് കല്‍പ്പിച്ച വിലക്ക് കമ്പനിക്ക് കനത്ത ആഘാതമാവുകയാണ്.

തിങ്കളാഴ്ച്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1,751 ഓഹരികള്‍ നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്. 1,721 ഓഹരികള്‍ നഷ്ടത്തിലും ഇടപാടുകള്‍ നിര്‍ത്തി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റി ഏറ്റവും പിന്നിലായി. 2 ശതമാനം വീഴ്ച്ച റിയല്‍റ്റിയില്‍ സംഭവിച്ചു. മറുഭാഗത്ത് നിഫ്റ്റി ബാങ്ക്, ഐടി, സാമ്പത്തിക സൂചികകള്‍ 2 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി.

ആഗോള വിപണികള്‍

തിങ്കളാഴ്ച്ച യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. പാന്‍-യൂറോപ്യന്‍ സ്‌റ്റോക്‌സ് 600 സൂചിക 0.7 ശതമാനം നേട്ടം തുടക്ക വ്യാപാരത്തില്‍ കയ്യടക്കി. വാള്‍ സ്ട്രീറ്റില്‍ മൂന്നു സുപ്രധാന സൂചികകളുടെ ഫ്യൂച്ചറുകള്‍ 0.5 ശതമാനം മുതല്‍ 0.8 ശതമാനം വരെ ഉയര്‍ച്ച അറിയിക്കുന്നുണ്ട്. ഇതേസമയം, ഏഷ്യയില്‍ സമ്മിശ്ര വികാരമാണ് രൂപംകൊണ്ടത്. ജപ്പാന്റെ നിക്കെയ് സൂചിക 0.6 ശതമാനം നേട്ടം കണ്ടെത്തി. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.6 ശതമാനം താഴേക്ക് പോയി. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 5 ശതമാനവും ചൈനയിലെ ഷാങ്ഹായി കോമ്പോസൈറ്റ് സൂചിക 2.6 ശതമാനവും തകര്‍ച്ച അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X