ബെഞ്ച്മാർക്ക് സൂചികകൾക്ക് ഇന്നും വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ഇടിവ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നേട്ടത്തിൽ നിന്ന് സൂചിക ഏകദേശം 36 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോവ് ഫ്യൂച്ചേഴ്സിലെ കനത്ത ഇടിവിന് പിന്നാലെ മിക്ക ഏഷ്യൻ സൂചികകളും ഇന്നും നഷ്ടത്തിലാണ്. സെൻസെക്സ് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 1,700 പോയിൻറ് ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 520 പോയിൻറ് കുറഞ്ഞ് 8,000 പോയിന്റുകൾക്ക് താഴെയായി.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ ഉൾപ്പെട്ടെ പ്രധാനപ്പെട്ട ഓഹരികളെല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ്. മിക്കവാറും എല്ലാ ഓഹരികളും ഇന്ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിപണിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് കോൾ ഇന്ത്യ ഓഹരികൾക്കാണ്. 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യമേഖല ബാങ്കുകളായ ബന്ദൻ ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവയുടെ ഓഹരികളും ഇന്ന് ഇടിഞ്ഞു. വിവിധ കാര്യങ്ങളിൽ മാനേജ്മെൻറ് വ്യക്തത നൽകിയിട്ടും ഇൻഡസ്ഇൻഡ് ബാങ്ക് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.

യെസ് ബാങ്കിന് മേലുള്ള മൊറട്ടോറിയം നീങ്ങി ബാങ്ക് പതിവ് സേവനങ്ങൾ ആരംഭിച്ചതോടെ ബാങ്കിന്റെ ഓഹരികൾ ഇന്ന് കുത്തനെ ഇടിഞ്ഞു. 13 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാൽ കനത്ത ഇടിവിൽ നിന്ന് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഓഹരികൾ 1,000 ശതമാനത്തിലധികം ഉയർന്നിരുന്നു. ഏഷ്യൻ വിപണികളും ഇന്ന് ഇടിവ് നേരിട്ടു കൊണ്ടിരിക്കുകയാണ്. ജാപ്പനീസ് നിക്കി, ഹോങ്കോങ്ങിന്റെ ഹാംഗ് സാങ്, കൊറിയൻ കോസ്പി എന്നിവയും നഷ്ട്ടത്തിലാണ്.
ഡോവ് ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,338 പോയിൻറ് അഥവാ 6.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2017 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം വിപണിയിലുണ്ടായ കുതിപ്പ് അപ്പാടെ മായ്ച്ചു കളഞ്ഞ ഇടിവിനാണ് വിപണി ഇന്നലെ സാക്ഷ്യം വഹിച്ചത്. വ്യാപാരത്തിന്റെ ചില ഘട്ടങ്ങളിൽ 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.


Click it and Unblock the Notifications