മെറ്റൽ, ഓട്ടോ, എഫ്‌എംസിജി സൂചികകൾക്ക് നഷ്ടം നേരിട്ടതിനെ തുടർന്ന് ഓഹരി വിപണിയിൽ ഇന്ന് ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്യുഎൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു.
ബിഎസ്‌ഇ സെൻസെക്സ് 71 പോയിൻറ് കുറഞ്ഞ് 40,939 എന്ന നിലയിലും എൻഎസ്‌ഇ നിഫ്റ്റി 50 പോയിൻറ് കുറഞ്ഞ് 12,061 ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾകാപ്പ് 100 സൂചിക 0.10 ശതമാനം ഇടിഞ്ഞു. ഇൻട്രാ-ഡേ ഡീലുകളിൽ ബിഎസ്‌ഇ സെൻസെക്സ് 175 പോയിൻറ് ഉയർന്ന് 41,185 എന്ന പുതിയ നിലയിലെത്തിയിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 143 പോയിൻറ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 32,157ലുമെത്തി.
ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, കൊട്ടക് ബാങ്ക്, ബജാജ് ഫിൻസെർവ് എന്നീ ഓഹരകിൾ 0.8 മുതൽ 3 ശതമാനം വരെ ഉയർന്നു. എന്നാൽ ഗ്രാസിം, അദാനി പോർട്സ്, ഐടിസി, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റൽ സൂചികകൾ 1.2 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോയും ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി പിഎസ്‌യു ബാങ്കും നിഫ്റ്റി മീഡിയയും 0.5 ശതമാനം വീതം കുറഞ്ഞു. അതേസമയം, നിഫ്റ്റി ഐടി ഒരു ശതമാനവും നിഫ്റ്റി റിയൽറ്റി 0.3 ശതമാനവും ഉയർന്നു.
യുഎസ്-ചൈന ഇടപാട് സംശയത്തെ തുടർന്ന് മെറ്റൽ ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു. സെയിൽ, നാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, വേദാന്ത എന്നിവയ്ക്ക് 1.5 മുതൽ 3 ശതമാനം നഷ്ടം നേരിട്ടു.