കൊറോണ വൈറസ് ആഗോളതലത്തിൽ അതിവേഗം വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും എണ്ണവില കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നേരിട്ട റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ഇതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേരിയ നേട്ടം കൈവരിച്ചു. ബിഎസ്‌ഇ സെൻസെക്സ് 62 പോയിൻറ് ഉയർന്ന് 35,697 ൽ എത്തി. നിഫ്റ്റി 50 സൂചിക 7 പോയിൻറ് ഉയർന്ന് 10,458 ൽ എത്തി.
സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം റിലയൻസിന് കനത്ത നഷ്ടം നേരിട്ടത്. എന്നാൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് മൂന്ന് ശതമാനത്തിലധികം ഉയർന്നു. അതേ സമയം നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം ഒരു ശതമാനവും 0.4 ശതമാനവും കുറഞ്ഞു.
ഓഹരി വിപണിയിൽ ഇന്ന് തുടക്കത്തിൽ തന്നെ ഇടിവ്, സെൻസെക്സിൽ 1100 പോയിന്റ് നഷ്ടം
ഓഹരികളിൽ യെസ് ബാങ്ക്, സീ, കോൾ ഇന്ത്യ, ഭാരതി ഇൻഫ്രാടെൽ, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഗെയിൽ, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബിപിസിഎൽ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. എസ്‌ബിഐ 5,000-7,000 കോടി രൂപ മുതൽമുടക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് യെസ് ബാങ്ക് 37 ശതമാനം ഉയർന്ന് നിഫ്റ്റി 50 ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരിയായി മാറി.
ബാങ്കിംഗിലും സാമ്പത്തിക മേഖലകളിലും വലിയ വാങ്ങലുകൾ നടക്കുന്നതിനാൽ ബാങ്കിംഗ് മേഖലയിൽ ഇന്ന് കാര്യമായ മാറ്റമുണ്ടായില്ല. അതേസമയം, നിഫ്റ്റി റിയൽറ്റിക്ക് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 2.7 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഫാർമ 1.6 ശതമാനം, നിഫ്റ്റി മെറ്റൽ രണ്ട് ശതമാനം, നിഫ്റ്റി ഐടിക്ക് 1.25 ശതമാനവും നഷ്ടം നേരിട്ടു. നിഫ്റ്റി ഓട്ടോ മേഖല ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിൽ 12 വർഷത്തിനിടയിലെ കനത്ത ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 1991ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് അന്ന് ക്രൂഡ് ഓയിൽ വിലയിലും രേഖപ്പെടുത്തിയത്.
ഓഹരി വിപണിയിൽ 5 ലക്ഷം കോടി നിക്ഷേപക സമ്പത്ത് നിമിഷങ്ങൾക്കുള്ളിൽ നഷ്ടമായി