ഇന്നലത്തെ ഇടിവിൽ നിന്ന് ഓഹരി വിപണി ഇന്ന് കരകയറി. നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 170.42 പോയിന്റ്, അഥവാ 0.42 ശതമാനം ഉയർന്ന് 40286.48 എന്ന നിലയിലും നിഫ്റ്റി 30 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 11870.50 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1002 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. 1490 ഓഹരികൾ ഇടിവും രേഖപ്പെടുത്തി. 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്,, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, ഐഒസി, കൊട്ടക്ക് മഹീന്ദ്ര എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.
സെൻസെക്സ് ഇന്ന് റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു
സുവാരി അഗ്രോ കെമിക്കൽസിന്റെ ഓഹരികൾ ഇന്ന് അഞ്ച് ശതമാനം ഉയർന്നു. വളം ബിസിനസ്സ് പുന: സംഘടിപ്പിക്കുന്നതിനായി മൊറോക്കോ ആസ്ഥാനമായുള്ള ഒസിപി ഗ്രൂപ്പുമായി കമ്പനി ധാരണാപത്രം ഒപ്പു വച്ചതിനെത്തുടർന്നാണ് ഓഹരി മൂല്യം ഉയർന്നത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ തടസ്സം നേരിടുന്നതായി വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് യൂറോപ്യൻ ഓഹരികളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. പാൻ-യൂറോപ്യൻ സ്റ്റോക്സ് 600 പോയിന്റ് ഇടിഞ്ഞു.ഇന്നലെ സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി 73 പോയിൻറ് ഇടിഞ്ഞ് 11,840.50 ലുമാണ് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടൈൻമെന്റ്, അദാനി പോർട്ട്സ്, എസ്‌ബിഐ എന്നിവയ്ക്കാണ് ഇന്നലെ നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്.