ഓഹരി വിപണിയിൽ അസ്ഥിരത തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും സെൻസെക്സും നിഫ്റ്റിയും നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 202.05 പോയിൻറ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 41,257.74 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 61.20 പോയിൻറ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 12,113.50ൽ എത്തി. 901 ഓഹരികൾ ഇന്ന് മുന്നേറ്റം കൈവരിച്ചപ്പോൾ 1589 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി 170 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഗെയിൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി ഇൻഫ്രാറ്റെൽ, ഐഷർ മോട്ടോഴ്‌സ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയ്ക്കാണ് നിഫ്റ്റിയിൽ ഇന്ന് വലിയ നഷ്ടം നേരിട്ടത്. യെസ് ബാങ്ക്, ഭാരതി എയർടെൽ, യുപിഎൽ, എച്ച്സിഎൽ ടെക്, ബിപിസിഎൽ എന്നിവയാണ് നേട്ടം കൈവരിച്ച ഓഹരികൾ.
എല്ലാ മേഖലാ സൂചികകളും ഇന്ന് താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. പൊതുമേഖലാ ബാങ്ക് സൂചിക രണ്ട് ശതമാനം ഇടിഞ്ഞു. ഓട്ടോ, എഫ്എംസിജി, മെറ്റൽ, എനർജി, ഐടി സൂചികകളും നഷ്ം രേഖപ്പെടുത്തി. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾകാപ്പ് സൂചിക 0.4 ശതമാനം ഇടിഞ്ഞു.
ഇന്ന് ഫ്യൂച്ചർ റീട്ടെയിൽ ഓഹരികൾ ഒരു ശതമാനം ഉയർന്നു. ഉയർന്ന പണപ്പെരുപ്പവും റിസർവ് ബാങ്ക് ദീർഘകാലാടിസ്ഥാനത്തിൽ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലാത്തതും ബാങ്ക് ഓഹരികൾ സമ്മർദ്ദത്തിലാകാൻ കാരണമായി. കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് മൂലം ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യൻ വിപണിയെ ബാധിച്ചിരിക്കുന്നത്.