കൊറോണ വൈറസ് മഹാമാരി ആഗോളതലത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏഷ്യൻ വിപണികൾക്ക് അനുസൃതമായി ഇന്ത്യൻ ഓഹരി വിപണിയും വ്യാഴാഴ്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ സെൻസെക്സ് 1,265.66 പോയിൻറ് അഥവാ 4.23 ശതമാനം ഉയർന്ന് 31159.62 ൽ എത്തി. നിഫ്റ്റി 363.15 പോയിൻറ് അഥവാ 4.15 ശതമാനം ഉയർന്ന് 9,111.90 ൽ എത്തി. സെൻസെക്സിലെ 1836 ഓളം ഓഹരികൾ മുന്നേറി, 540 ഓഹരികൾ ഇടിഞ്ഞു, 170 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശുഭാപ്തി വിശ്വാസ പ്രസ്താവനകൾ വാൾസ്ട്രീറ്റിനെ ശക്തമാക്കിയതിനെത്തുടർന്ന് എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 0.6 ശതമാനം ഉയർന്നു. മഹാമാരി മൂലമുള്ള മരണങ്ങൾ കുറഞ്ഞാൽ യുഎസ് സമ്പദ്‌വ്യവസ്ഥയെ "മഹാവിസ്ഫോടനത്തോടെ" വീണ്ടും ഉയർത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഇന്ന് നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 3.3 ശതമാനവും 3.8 ശതമാനവും ഉയർന്നു.
ഓട്ടോ, ഫിനാൻഷ്യൽ, ഫാർമ ഓഹരികളാണ് ഇന്നത്തെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്. ഓട്ടോ സൂചിക ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തി. 10 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. എല്ലാ മേഖലകളും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. അതേസമയം, നിഫ്റ്റി ഫിനാൻസ് 6 ശതമാനവും നിഫ്റ്റി ബാങ്കും നിഫ്റ്റി മെറ്റലും അഞ്ച് ശതമാനം വീതവും ഉയർന്നു. നിഫ്റ്റി ഫാർമയും 4.5 ശതമാനം ഉയർന്നു.
എം ആൻഡ് എം, മാരുതി, സിപ്ല, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റി സൂചികയിലെ പ്രധാന നേട്ടം കൈവരിച്ച ഓഹരികൾ. എച്ച് യു എൽ, ഡോ. റെഡ്ഡീസ്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ എന്നിവയ്ക്കാണ് നഷ്ടം സംഭവിച്ചത്. മഹിന്ദ്ര, മഹീന്ദ്ര ഓഹരി വില തുടർച്ചയായ നാലാം ദിവസവും നേട്ടമുണ്ടാക്കി. ഇന്ന് 10 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഓരോ ആഴ്ചയും രൂപ പുതിയ റെക്കോർഡ് താഴ്ച്ചയിലേയ്ക്ക് പോകുകയാണ്. ഡോളറിന് എതിരെ 76.54 എന്ന നിലയിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. നിഫ്റ്റി പ്രതീക്ഷിച്ച നിലയിൽ തന്നെ നേട്ടം കൈവരിക്കുന്നുണ്ടെന്നും 9,050 എന്ന റെസിസ്റ്റൻസ് സോണിന് മുകളിൽ എത്തിയെന്നും വിദഗ്ധർ പറയുന്നു. ഇതേ മുന്നേറ്റം തുടരാനും 9,300-9,500 പോയിന്റുകളിലേയ്ക്ക് ഉയരാനും സാധ്യതയുണ്ടെന്ന് വിപണിയിലെ ചില വിദഗ്ധർ വ്യക്തമാക്കി.