ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് തുടർച്ചയായ ഏഴാം ദിവസവും നേട്ടം തുടർന്നു. ബെഞ്ച്മാർക്ക് സൂചിക 136 പോയിന്റ് ഉയർന്ന് 40,301.96 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ജൂൺ 3 ന് ക്ലോസിംഗ് ഉയർന്ന നിലയായ 40,267 പോയിന്റിൽ എത്തിയിരുന്നു. തുടർന്ന് ഇപ്പോഴാണ് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്. നിഫ്റ്റി 0.46 ശതമാനം ഉയർന്ന് 11,945 ൽ എത്തി.
പ്രതീക്ഷിച്ചതിലും മികച്ച ക്യു 2 ഫലങ്ങളും, യുഎസ് ഫെഡറൽ റിസർവ് നിരക്ക് വെട്ടിക്കുറയ്ക്കലും, വ്യാപാര യുദ്ധ സംഘർഷങ്ങൾ ലഘൂകരിച്ചതുമൊക്കെയാണ് ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ വിസിൽബ്ലോവർ കത്ത് ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് വ്യക്തമായതോടെ ഇൻഫോസിസ് ഓഹരികൾ ഇന്ന് 3% ഉയർന്നു.
തുടക്കത്തിൽ 10% വരെ ഇടിവുണ്ടായതിനെത്തുടർന്ന് യെസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് 0.75 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച രണ്ടാം പാദ വരുമാനം പ്രതീക്ഷിച്ചതിലും വലിയ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്നാണ് യെസ് ബാങ്ക് ഓഹരികൾ ഇടിവ് രേഖപ്പെടുത്തിയത്. മെറ്റൽ ഓഹരികളായ ടാറ്റാ സ്റ്റീലും വേദാന്തയും 2-3 ശതമാനം ഉയർന്നു. ഓട്ടോ ഓഹരികളായ ഹീറോ മോട്ടോകോർപ്പും മാരുതി സുസുക്കിയും 2 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച യുഎസ് ഓഹരികളും റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
malayalam.goodreturns.in