തിങ്കളാഴ്ച്ച വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. സെന്‍സെക്‌സ് 1,400 പോയിന്റ് ഇടിവോടെ 45,553 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക ഒരു ഘട്ടത്തില്‍ 2,000 പോയിന്റുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതും നിക്ഷേപകര്‍ കണ്ടു. നിഫ്റ്റിയുടെ ചിത്രവും മറ്റൊന്നല്ല. 3.2 ശതമാനം ഇടിവ് നിഫ്റ്റി സൂചികയിലും ദൃശ്യമായി. തിങ്കളാഴ്ച്ച 13,328 എന്ന നിലയ്ക്കാണ് നിഫ്റ്റി വ്യപാരം പൂര്‍ത്തിയാക്കിയത്. വിശാലവിപണികളിലും തകര്‍ച്ച നിഴലിക്കുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 4 ശതമാനത്തിലേറെയാണ് താഴോട്ടു വീണത്.
കഴിഞ്ഞവാരം വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയുള്ള അപ്രതീക്ഷിത തകര്‍ച്ച വിപണി വിദഗ്ധരെ തെല്ലൊന്ന് അമ്പരപ്പിക്കുന്നുണ്ട്. ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത് ഓഹരി വിപണിയിലെ ആശങ്കയ്ക്ക് മൂലകാരണമാകുന്നു. ഉച്ചവ്യാപാരത്തില്‍ ഉടനീളം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു നിക്ഷേപകര്‍ താത്പര്യപ്പെട്ടത്. വ്യാപകമായ ലാഭമെടുപ്പില്‍ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. സെന്‍സെക്‌സിലെ 30 കമ്പനികളും നഷ്ടത്തിലാണ് ഇടപാട് പൂര്‍ത്തിയാക്കിയത്. ഐസിടി, എന്‍ടിപിസി, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 5 മുതല്‍ 7 ശതമാനം വരെ തകര്‍ച്ച രേഖപ്പെടുത്തി. 9 ശതമാനം ഇടിവ് നേരിട്ട ഒഎന്‍ജിസിയാണ് നഷ്ടം നേരിട്ടവരില്‍ പ്രധാനി.
പറഞ്ഞുവരുമ്പോള്‍ നിക്ഷേപകര്‍ തിടുക്കത്തില്‍ ലാഭമെടുപ്പ് നടത്തിയത് തെറ്റായ സമീപനമാണെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച്ചത്തെ നേട്ടം മുന്‍നിര്‍ത്തി ഒന്നോ രണ്ടോ ദിവസം കാക്കാന്‍ നിക്ഷേപകര്‍ തയ്യാറാവണമായിരുന്നു. ഇന്നത്തെ ലാഭമെടുപ്പില്‍ നിഫ്റ്റി സൂചിക 13,500 പോയിന്റെന്ന സപ്പോര്‍ട്ട് ലൈനിന് താഴോട്ടു പോയി. പഴയനില കൈവരിക്കാന്‍ ഇനി നിഫ്റ്റി പാടുപെടും. ഇപ്പോഴത്തെ തകര്‍ച്ച മറികടന്ന് നിഫ്റ്റി സൂചിക മുന്നോട്ടു വരണമെങ്കില്‍ 13,750 - 13,800 പോയിന്റ് നിലയ്ക്ക് മുകളില്‍ വ്യാപാരം നടക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. വിപണിക്ക് സംഭവിച്ച കൃത്യമായ നഷ്ടം ഇപ്പോള്‍ വിലയിരുത്താനാവില്ല. അടുത്ത ഒന്നോ രണ്ടോ ദിവസം പിന്നിട്ടാല്‍ മാത്രമേ ഓഹരി വിപണിയുടെ യഥാര്‍ത്ഥ ചിത്രം തെളിയുകയുള്ളൂവെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് അടുത്ത രണ്ടു മൂന്നു സെഷനുകളിൽ ധൃതി കൂട്ടി ഓഹരി വാങ്ങുന്നത് ഉചിതമായ നടപടിയല്ല.
Most Read: ഓഹരി വിപണിയിൽ ഇന്ന് നിക്ഷേപകർക്ക് 7 ലക്ഷം കോടി രൂപ നഷ്ടം, 500 ഓഹരികൾക്ക് കനത്ത തകർച്ച