ഇന്നലത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും കുത്തനെയുള്ള ഏകദിന തകർച്ചയ്ക്ക് ശേഷം സെൻസെക്സിൽ ഇന്ന് 2,919 പോയിൻറ് ഇടിവ്. തിങ്കളാഴ്ച 1,942 പോയിൻറിൻറെ ഏറ്റവും മോശം നഷ്ടത്തെ ആയിരത്തിലധികം പോയിൻറ് മറികടന്നാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിക്കുകയും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്തതാണ് വിപണിയിലെ കനത്ത ഇടിവിന് കാരണം.
ഉയർച്ചയിൽ നിന്ന് താഴ്ച്ചയിലേയ്ക്ക്
ജനുവരി 20 ന് എക്കാലത്തെയും ഉയർന്ന നിരക്കായ 42,274 ൽ നിന്ന് സെൻസെക്സ് 20% ഇടിഞ്ഞു. രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 32,493 പോയിന്റിലാണ് എത്തി നിൽക്കുന്നത്. ഈ ആഴ്ചയിലെ നാല് സെഷനുകളിൽ, സെൻസെക്‌സിന് ഏകദേശം 4,800 പോയിന്റുകൾ അഥവാ 12.7 ശതമാനം നഷ്ടത്തിലായി. ഇന്നത്തെ സെഷനിലും ദലാൽ സ്ട്രീറ്റ് നിക്ഷേപകർക്ക് ആശ്വാസവും ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആഗോള വിപണി
ആഗോള വിപണികളും കനത്ത ഇടിവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഡോവ് ജോൺസും എസ് ആന്റ് പി 500 ഉം വ്യാപാരം ആരംഭിക്കുമ്പോൾ 7 ശതമാനത്തിലധികം ഇടിഞ്ഞു, ഇത് യുഎസ് വിപണികളെ 15 മിനിറ്റ് സ്തംഭിപ്പിച്ചു. വ്യാഴാഴ്ച സെൻസെക്സ് 32,493 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. 3,204 പോയിന്റ് അല്ലെങ്കിൽ 9% ഇൻട്രാ-ഡേ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 950 പോയിൻറ് അഥവാ 9% തകർന്ന് 9,508 പോയിന്റായി, 2017 മെയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
കനത്ത നഷ്ടം
ആർഐഎൽ, ടിസിഎസ്, എസ്‌ബിഐ എന്നിവയുൾപ്പെടെ 1,200 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതിന്റെ ഫലമായി 11.4 ലക്ഷം കോടി രൂപയാണ് നിക്ഷേപർക്ക് നഷ്ടമായത്. ബിഎസ്‌ഇയുടെ വിപണി മൂലധനം ഇപ്പോൾ 125 ലക്ഷം കോടി രൂപയാണ്. ഈ വർഷം ജനുവരി 17 ന് ഉയർന്ന 160 ലക്ഷം കോടി രൂപയിൽ നിന്ന് 39 ട്രേഡിങ്ങ് സെഷനുകളിൽ നിക്ഷേപകർക്ക് 35 ലക്ഷം കോടി രൂപ നഷ്ടമായി.
അപൂർവ്വമായ സംഭവം
ബിഎസ്‌ഇയിലെ 30 സെൻസെക്സ് സ്റ്റോക്കുകളും 50 നിഫ്റ്റി സ്റ്റോക്കുകളും എല്ലാ മേഖലാ സൂചികകളും ഉൾപ്പെടെ നഷ്ടത്തിലായ വളരെ അപൂർവമായ സംഭവമാണ് ഇന്നലെ വിപണിയിലുണ്ടായതെന്ന് അനലിസ്റ്റുകൾ പറയുന്നു. മിക്ക പൊതുമേഖലാ ബാങ്കുകളും എസ്‌ബിഐ ഉൾപ്പെടെ കനത്ത വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. മാർച്ചിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 26,500 കോടി രൂപ (ഏകദേശം 3.5 ബില്യൺ ഡോളർ) വിദേശ നിക്ഷേപകർ തുടർച്ചയായി വിറ്റഴിച്ചതിനാൽ നിക്ഷേപകർ കൂടുതൽ പരിഭ്രാന്തരായി.


Click it and Unblock the Notifications