ഇന്ത്യൻ ഓഹരി വിപണി ചരിത്രം തിരുത്തിക്കുറിച്ച് കുതിപ്പ് തുടരുന്നു. രാവിലെ 200 പോയിന്റിലധികം ഉയർന്ന് സെൻസെക്സ് 41,000 പോയിന്റ് കടന്നിരുന്നു. നിഫ്റ്റി ഏറ്റവും ഉയർന്ന നിരക്കായ 12,126 പോയിന്റിൽ എത്തി. ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 12,103 നെ മറികടന്നാണ് നിഫ്റ്റി ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്. രൂപയും ഇന്ന് യുഎസ് ഡോളറിനെതിരെ 71.66 ആയി ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് 31,796.2 എന്ന പുതിയ ഉയരത്തിലെത്തി.
നേട്ടം ഈ ഓഹരികൾക്ക്
ബാങ്കിംഗ്, ഐടി, ഫാർമ, മെറ്റൽ, എനർജി ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ 1 ശതമാനത്തിനും 1.6 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.
ഭാരതി എയർടെല്ലിന് ഇടിവ്
ഭാരതി എയർടെൽ ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. റേറ്റിംഗ് ഏജൻസിയായ ഐസിആർഎ കമ്പനിയുടെ വളർച്ചാ നിരക്ക് കുറച്ചതിന് പിന്നാലെയാണ് ഓഹരികൾ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും ഇന്ന് ഉയർന്നു.
നിഫ്റ്റി ബാങ്ക് സൂചിക
എക്കാലത്തെയും പുതിയ ഉയരത്തിലാണ് ഇപ്പോൾ വിപണികൾ എത്തിയിരിക്കുന്നതെന്നും ഈ സ്ഥിതി സുസ്ഥിരമായി കാണപ്പെടുന്നുവെന്നും
ഇന്ത്യാ ബുൾസ് വെൻചേഴ്സിലെ ഇക്വിറ്റി റിസർച്ച് ഹെഡ് മാനവ് ചോപ്ര പറഞ്ഞു. സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതിനാൽ നിഫ്റ്റി ബാങ്ക് സൂചിക നേട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്-ചൈന വ്യാപാര യുദ്ധം
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അടുത്ത മാസത്തോടെ അവസാനിപ്പിക്കുമെന്ന സൂചനകൾ ലോകമെമ്പാടുമുള്ള വിപണിയെ ഉയർത്തിയെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഉൾപ്പെടെ അഞ്ച് സർക്കാർ കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്ക് കഴിഞ്ഞ ആഴ്ച മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. ഇത് ഇന്ത്യയുടെ ധനപരമായ വിടവ് നികത്താൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


Click it and Unblock the Notifications