രാവിലെ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, ഫിനാൻസ് ഓഹരികളിലുണ്ടായ ഇടിവാണ് ഇന്നത്തെ നഷ്ടത്തിന് കാരണം. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, മാരുതി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. സെൻസെക്സ് 310 പോയിൻറ് കുറഞ്ഞ് 30,380 ലും നിഫ്റ്റി 68 പോയിൻറ് കുറഞ്ഞ് 8,925 ലും എത്തി.
അതേസമയം, നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ 1.5 ശതമാനം വീതം ഉയർന്നു. ഇൻഡസ് ഇൻഡ് ബാങ്ക്, ബ്രിട്ടാനിയ, എച്ച്.സി.എൽ ടെക്ക്, ഐടിസി എന്നിവ നിഫ്ടിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, കൊടക് ബാങ്ക്, ഹീറോ മോട്ടോകോർപ്, ബജാജ് ഫിനാൻസ്, മാരുതി, എച്ച്.ഡി.എഫ്.സി എന്നിവ നഷ്ടം രേഖപ്പെടുത്തി. ബാങ്ക്, ഫിനാൻഷ്യൽ, ഓട്ടോ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഡിമാൻഡിനെക്കുറിച്ചും ബിസിനസ് പ്രവർത്തനങ്ങളെക്കുറിച്ചും കമ്പനി നിക്ഷേപകർക്ക് ഉറപ്പുനൽകിയതിനെത്തുടർന്ന് യുപിഎൽ എട്ട് ശതമാനം ഉയർന്നു. വിള സംരക്ഷണ ഉൽപ്പന്നങ്ങളുടെ ആവശ്യം ശക്തമായി നിലനിൽക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള എല്ലാ ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ടെന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവനയിൽ യുപിഎൽ പറഞ്ഞു. ബിസിനസ്സ് അപകടസാധ്യതകളും വായ്പാ വളർച്ചയും മന്ദഗതിയിലായതിനാൽ യുബിഎസ് കൊട്ടക് ബാങ്കിനെ തരംതാഴ്ത്തിയതിന് ശേഷം കൊട്ടക് ഓഹരികൾ 5.6 ശതമാനം ഇടിഞ്ഞു. 12 മാസത്തെ ടാർഗറ്റ് വില 1,500 രൂപയിൽ നിന്ന് 1,050 രൂപയായി കുറഞ്ഞു.
രാവിലെ ബാങ്കിംഗ് ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു. എന്നാൽ പിന്നീട് കുത്തനെ ഇടിഞ്ഞു. ലോക്ക്ഡൌൺ കാലാവധി നീട്ടലും നിലവിലുള്ള അനിശ്ചിതാവസ്ഥയും വിപണി സാഹചര്യങ്ങളിൽ ചില ചാഞ്ചാട്ടത്തിന് കാരണമാകും. ആഗോളതലത്തിൽ വിപണികളുടെ പതനത്തിനും കാരണമായേക്കാം. ലോകമെമ്പാടും 19.98 ലക്ഷം കൊറോണ വൈറസ് കേസുകളും 1.26 ലക്ഷം മരണങ്ങളുമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആകെ 11,487 കേസുകളും 384 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications