കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ 1,100 കടന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി നാല് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു. ബിഎസ്‌ഇ സെൻസെക്സ് 1,100 പോയിൻറ് കുറഞ്ഞ് 28,708.83 ലെത്തി. നിഫ്റ്റി സൂചിക 271 പോയിൻറ് അഥവാ 3.13 ശതമാനം ഇടിഞ്ഞ് 8,400 പോയിന്റിന് താഴെയായി. വിപണിയിലെ ഇന്നത്തെ ഇടിവിന് കാരണം ബാങ്കിംഗ്, ഓട്ടോ ഓഹരികൾക്ക് നേരിട്ട ഇടിവാണ്. ഇന്ത്യയിൽ ഇതുവരെ 1,122 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ കേസുകളുടെ എണ്ണം പ്രതിദിനം 100ൽ കൂടുതലാകുന്ന തുടർച്ചയായ മൂന്നാമത്തെ ദിവസമായിരുന്നു ഞായറാഴ്ച. ഇത് അണുബാധ അതിവേഗം പടരാൻ കാരണമാണ്. 21 ദിവസത്തെ ലോക്ക്ഡൌൺ കൂടുതൽ വിപുലീകരിക്കേണ്ടി വരുമെന്നും ഇത് ബിസിനസ്സുകളെയും രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ബാങ്കിംഗ് ഓഹരികൾക്ക് പ്രധാനമായും പൊതുമേഖലാ ബാങ്കുകൾക്കാണ് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ കനത്ത ഇടിവ് നേരിട്ടത്.
നിഫ്റ്റി ബാങ്ക് സൂചിക 3.73 ശതമാനം ഇടിഞ്ഞു. എൻഎസ്‌ഇയുടെ ഓട്ടോ സൂചിക 4 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഓഹരികളിൽ 7.35 ശതമാനം ഇടിവാണ് ബജാജ് ഫിനാൻസിന് നേരിട്ടത്. എം ആന്റ് എം, ഐഷർ മോട്ടോഴ്‌സ് യഥാക്രമം 6.57 ശതമാനവും 5.89 ശതമാനവും ഇടിഞ്ഞു. ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ്, അദാനി പോർട്സ്, ഒഎൻജിസി, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ശ്രീ സിമൻറ്സ് എന്നിവയാണ് സൂചികയിലെ നഷ്ടം നേരിടുന്ന പ്രധാന ഓഹരികൾ.
ആഗോള സൂചികകളും ഇന്ന് ദുർബലമാണ്. ജാപ്പനീസ് നിക്കി 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹാംഗ് സാംഗ് ഉൾപ്പെടെയുള്ള മറ്റ് വിപണികളും ഇടിഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് ബാങ്കിംഗ് ഓഹരികളിൽ വൻ നഷ്ടം നേരിടുന്നത്. ഇൻഡസ് ഇൻഡ് ബാങ്ക് 10 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഫ്യൂച്ചർ റീട്ടെയിൽ, വേദാന്ത, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഒബറോയ് റിയൽറ്റി എന്നിവയുൾപ്പെടെ നിരവധി ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം, ഡോളറിന്റെ വ്യാപാരത്തിൽ രൂപയുടെ മൂല്യം 75.19 എന്ന നിലയിലെത്തി. വെള്ളിയാഴ്ച ഡോളറിന് 74.85 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.