ഓഹരി വിപണിയിൽ വൻ ഇടിവ്. ദലാൽ സ്ട്രീറ്റ് ആശങ്കയിൽ. വിപണിയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് കേസുകൾക്കിടയിൽ സെൻസെക്സ് 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ വിപണിയിൽ വ്യാപാരം നിർത്തി വച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ 150 ഓളം ഓഹരികൾ ലോവർ സർക്യൂട്ടിൽ തട്ടി 340 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി.
ട്രേഡിങ്ങിന്റെ ആദ്യ മണിക്കൂറിൽ ബെഞ്ച്മാർക്ക് സൂചികകൾ ലോവർ സർക്യൂട്ട് പരിധിയിൽ എത്തിയതോടെ വ്യാപാരം 45 മിനിറ്റ് നിർത്തി വച്ചു. ബിഎസ്‌ഇ സെൻസെക്സ് 2,991 പോയിൻറ് കുറഞ്ഞ് 26,924 ലും എൻഎസ്‌ഇ ബെഞ്ച്മാർക്ക് നിഫ്റ്റി 824 പോയിൻറ് കുറഞ്ഞ് 7,903 ലും എത്തി. നിഫ്റ്റി സ്മോൾകാപ്പ് 8.8 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ് 8.56 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 1,05 ലക്ഷം കോടി രൂപയായി കുറഞ്ഞതിനാൽ നിക്ഷേപകർക്ക് ഇന്ന് 10.17 ലക്ഷം കോടി രൂപ നഷ്ടമായി.
സെൻസെക്സ് 26,924.11 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോഴാണ് എല്ലാ സെഗ്‌മെന്റുകളിലും വ്യാപാരം താൽക്കാലികമായി നിർത്തി വച്ചത്. ഇന്ത്യൻ വിപണിയിൽ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വ്യാപാരം നിർത്തിവയ്ക്കുന്നത്. നേരത്തെ, മാർച്ച് 13 ന് നിഫ്റ്റി ലോവർ സർക്യൂട്ടിൽ എത്തിയതോടെ 2009 മെയ് ന് ശേഷം ആദ്യമായി വ്യാപാരം 45 മിനിറ്റ് നിർത്തി വച്ചിരുന്നു.
സ്റ്റോക്ക് എക്സ്ചേഞ്ച് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് അപ്പുറത്തേക്ക് വിലയിലെ ഏറ്റക്കുറച്ചിലുകൾ നീങ്ങുമ്പോൾ പ്രവർത്തനക്ഷമമാകുന്ന സംവിധാനമാണ് സർക്യൂട്ട് ബ്രേക്കർ. 10 ശതമാനം, 15 ശതമാനം, 20 ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യങ്ങളിലാണ് സർക്ക്യൂട്ട് ബ്രേക്കർ സംവിധാനം പ്രവർത്തനക്ഷമമാകുന്നത്. സർക്യൂട്ട് ബ്രേക്കറുകൾ രാജ്യവ്യാപകമായി എല്ലാ ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് മാർക്കറ്റുകളിലും ഏകോപിപ്പിച്ചാണ് വ്യാപാരം നിർത്തുന്നത്. ബിഎസ്‌ഇ സെൻസെക്‌സിന്റെയോ നിഫ്റ്റിയിലെയോ ഇടിവാണ് സർക്യൂട്ട് ബ്രേക്കറുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.
ആഗോള, ദേശീയ തലത്തിൽ ലോക്ക്ഡൌണുകൾ വർദ്ധിച്ചുവരുന്നതിനാൽ ഏഷ്യൻ ഓഹരികളിൽ മൊത്തത്തിൽ ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചിക 3.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.