ഓഹരി വിപണിയിൽ കനത്ത നഷ്ടം. ക്രൂഡ് ഓയിൽ വില മണിക്കൂറുകൾക്കുള്ളിൽ 31 ശതമാനം ഇടിഞ്ഞതും യെസ് ബാങ്ക് പ്രതിസന്ധിയുമാണ് നിലവിലെ ഇടിവിന് പ്രധാന കാരണം. ക്രൂഡ് ഓയിൽ വില 1991 ലെ ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 ന് ബിഎസ്‌ഇ സെൻസെക്സ് 1,650.72 പോയിൻറ് അഥവാ 4.39 ശതമാനം ഇടിഞ്ഞ് 35,925.90 എന്ന നിലയിലെത്തി. നിഫ്റ്റി 459 പോയിൻറ് അഥവാ 4.18 ശതമാനം ഇടിഞ്ഞ് 10,530 ലെത്തി.
ക്രൂഡ് ഓയിൽ വില
ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നത് ഉയർന്ന പണപ്പെരുപ്പവും വ്യാപാരക്കമ്മിയും നേരിടുന്ന ഇന്ത്യയ്ക്ക് ഗുണകരമാണെങ്കിലും ക്രൂഡ് വില കുത്തനെ ഇടിയുന്നത് ലോക സമ്പദ്‌വ്യവസ്ഥയുടെ ദുർബലതയെയാണ് വ്യക്തമാക്കുന്നത്. ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് 9.01 ശതമാനം ഇടിഞ്ഞ് 1,154.95 രൂപയിലെത്തി. എന്നാൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി എന്നിവയുടെ ഓഹരികൾ എട്ട് ശതമാനം വരെ ഉയർന്നു.
യെസ് ബാങ്ക് പ്രതിസന്ധി
യെസ് ബാങ്ക് പ്രതിസന്ധി സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും നിക്ഷേപകർക്ക് ആശങ്കയുണ്ടായിരുന്നു. സ്ക്രിപ്റ്റ് 6.39 ശതമാനം ഇടിഞ്ഞ് 949.50 രൂപയായി. ക്രിമിനൽ ഗൂഡാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ, ഡിഎച്ച്എഫ്എൽ പ്രൊമോട്ടർ-ഡയറക്ടർ കപിൽ വാധവൻ എന്നിവർക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതോടെ ഡിഎച്ച്എഫ്എല്ലിന്റെ ഓഹരികൾ അഞ്ച് ശതമാനം ഇടിഞ്ഞ് 15.89 രൂപയായി.
വ്യാപാരത്തിന്റെ തുടക്കം
വ്യാപാരത്തിന്റെ തുടക്കത്തിൽ യെസ് ബാങ്ക് 20 ശതമാനം ഉയർന്നിരുന്നു. പിന്നീട് ഓഹരി വില 7 ശതമാനം ഉയർന്ന് 17.40 രൂപയായി. യെസ് ബാങ്കിൽ 49 ശതമാനം ഓഹരി 2,450 കോടി രൂപയ്ക്ക് വാങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുനർനിർമിച്ച ബാങ്കിന്റെ എല്ലാ നിക്ഷേപങ്ങളും ബാധ്യതകളും അതേ രീതിയിൽ തന്നെ തുടരുമെന്നും വ്യക്തമാക്കി. രാവിലെ എസ്‌ബിഐയുടെ ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞിരുന്നു.
സൗദി-റഷ്യ വില യുദ്ധം
റഷ്യയുമായുള്ള വിലയുദ്ധം സൗദി അറേബ്യ ആരംഭിച്ചതിനെ തുടർന്ന് 1991ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് എണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആവശ്യകത കുറഞ്ഞതാണ് വില കുത്തനെ കുറയാൻ കാരണം. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ ബാരലിന് 14.25 ഡോളർ അഥവാ 31.5 ശതമാനം ഇടിഞ്ഞ് 31.02 ഡോളറിലെത്തി. 1991 ജനുവരി 17 ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണിത്.
കൊറോണ വൈറസ് ഭീതി
ഇറ്റലി, ജർമ്മനി, ഫ്രാൻസ്, എന്നിവിടങ്ങളിലെ പുതിയ കേസുകൾ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇറ്റലിയിൽ മാത്രം മരണസംഖ്യ 133 ൽ നിന്ന് 336 ആയി ഉയർന്നു. കൊറോണ വൈറസ് മൂലം 49 പുതിയ മരണങ്ങൾ ഇറാൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് ചൈനയിൽ 80,735 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 3,119 പേർ മരിച്ചു.