ഇന്ത്യൻ ഓഹരി സൂചികകളിൽ തുടർച്ചയായ രണ്ടാം ദിവസവും നേട്ടം. ഫാർമ, ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ 9050 ലെവലിനു മുകളിലാണ് നിഫ്റ്റി അവസാനിച്ചത്. സെൻസെക്സ് 622.44 പോയിൻറ് അഥവാ 2.06 ശതമാനം ഉയർന്ന് 30818.61 ൽ എത്തി. നിഫ്റ്റി 187.45 പോയിൻറ് അഥവാ 2.11 ശതമാനം ഉയർന്ന് 9066.55 ൽ ക്ലോസ് ചെയ്തു.
ഏകദേശം 1277 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1004 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 169 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഡോ. റെഡ്ഡീസ് ലാബ്സ്, ശ്രീ സിമൻറ്സ്, എച്ച്ഡിഎഫ്സി, എം ആൻഡ് എം, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റിയിലെ ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ഭാരതി ഇൻഫ്രാടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, വേദാന്ത, ഭാരതി എയർടെൽ എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.
സെൻസെക്സ് 886 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 9,150 ന് താഴെ; ബാങ്ക്, ഐടി ഓഹരികൾക്ക് കനത്ത നഷ്ടം
എല്ലാ മേഖലാ സൂചികകളും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഫാർമ 4 ശതമാനത്തിലധികം ഉയർന്നു. ഓട്ടോ, എനർജി, ബാങ്കിംഗ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ച്ച വച്ച മറ്റ് മേഖല സൂചികകൾ. നിഫ്റ്റി ബാങ്കും നിഫ്റ്റി ഓട്ടോയും രണ്ട് ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസും 3.6 ശതമാനവും നിഫ്റ്റി എഫ്എംസിജി 1.5 ശതമാനവും ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചതിനെ തുടർന്ന് റിലയൻസിന്റെ ഓഹരികൾ ഇന്ന് രണ്ട് ശതമാനം ഉയർന്നു.
കൊവിഡ് മഹാമാരി ബാധിച്ച സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ സാമ്പത്തിക പാക്കേജിൽ നിക്ഷേപകരെ ആകർഷിക്കുന്ന കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് അണുബാധ ക്രമാനുഗതമായി ഉയർന്ന് ഇന്ന് വരെ 1.06 ലക്ഷത്തിലെത്തി. മരണങ്ങൾ 3,300 കവിഞ്ഞു.
സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടും ഓഹരി വിപണിയിൽ കനത്ത ഇടിവ്