ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ക്രമേണ കൊവിഡ് 19 ലോക്ക്ഡൌണുകളിൽ നിന്ന് പുറത്തു കടക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരികൾ ബുധനാഴ്ച തുടർച്ചയായ ആറാം ദിവസവും നേട്ടം ഉറപ്പിച്ചു. മാർച്ച് 13 ന് ശേഷം ആദ്യമായി നിഫ്റ്റി 10,000 പോയിന്റ് മറികടന്നു. അതേസമയം, കൊറോണ വൈറസ് കേസുകളുടെ എണ്ണം ബുധനാഴ്ച 200,000 കവിഞ്ഞു, പുതിയ അണുബാധ വളർച്ചാ നിരക്ക് കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണിക്കുന്നില്ല.
സെൻസെക്സ് 284 പോയിന്റ് ഉയർന്ന് 34,109 ൽ എത്തി. നിഫ്റ്റി 82 പോയിന്റ് ഉയർന്ന് 10,061ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചികയിൽ എം ആന്റ് എം, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, എസ്‌ബിഐ, ഒഎൻജിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം സീ, എൻടിപിസി, ഭാരതി ഇൻഫ്രാറ്റെൽ, വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്ക് ഇന്ന് നഷ്ടം നേരിട്ടു.
രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം: നിക്ഷേപകർക്ക് നഷ്ടം 27 ലക്ഷം കോടി രൂപ, എങ്ങനെ?
നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പിഎസ്‌യു ബാങ്ക് അഞ്ച് ശതമാനവും നിഫ്റ്റി റിയൽറ്റി മൂന്ന് ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് എന്നിവ രണ്ട് ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഐടിക്ക് 0.3 ശതമാനം നഷ്ടം നേരിട്ടു.
വ്യക്തിഗത ഓഹരികളിൽ, ഇന്റർ ഗ്ലോബ് ഏവിയേഷൻ രാജ്യവ്യാപകമായി പ്രതീക്ഷിച്ചതിലും മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എട്ട് ശതമാനം നേട്ടം കൈവരിച്ചു. ധനസമാഹരണ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചതിന് ശേഷം രണ്ട് സൂചികകളിലും ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് എം ആന്റ് എം ഓഹരികളാണ്. അഞ്ച് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ, കൂടുതൽ ഉത്തേജനം നൽകുമെന്ന പ്രതീക്ഷയിലും ലോകമെമ്പാടുമുള്ള സാമൂഹിക നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുമെന്ന പ്രതീക്ഷയിലും ഏഷ്യൻ ഓഹരികൾ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.