പ്രധാനമായും ബാങ്കിംഗ്, മെറ്റൽ, ഐടി ഓഹരികളുടെ കനത്ത ഇടിവിനെ തുടർന്ന് ഇന്ന് റെക്കോർഡ് ഉയരത്തിലെത്തിയ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐടിസി, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് ഇന്നത്തെ ഇടിവിന് കൂടുതൽ സംഭാവന നൽകിയത്.
സെൻസെക്സ് 167 പോയിന്റ് കുറഞ്ഞ് 49,624 ൽ എത്തി. നിഫ്റ്റി 54 പോയിന്റ് ഇടിഞ്ഞ് 14,590 എന്ന നിലയിലെത്തി. ഇൻട്രാ-ഡേ ഡീലുകളിൽ, സെൻസെക്സ് ആദ്യമായി 50,000 ലെവലിൽ എത്തി. 392 പോയിൻറ് ഉയർന്ന് സെൻസെക്സ് ഇന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 50,184 ലെത്തിയിരുന്നു. നിഫ്റ്റി 109 പോയിന്റ് ഉയർന്ന് 14,753 എന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തി.
നിഫ്റ്റി മിഡ്‌ക്യാപ് സൂചികയ്ക്ക് ഒരു ശതമാനത്തിലധികം നഷ്ടമുണ്ടായപ്പോൾ നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 0.6 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 50 സൂചികയിൽ ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ആർഐഎൽ, യുപിഎൽ, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി മെറ്റൽ സൂചികയിൽ രണ്ട് ശതമാനം ഇടിവുണ്ടായപ്പോൾ നിഫ്റ്റി ഫാർമ 1.4 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്കിനും ഒരു ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ഫിൻ സർവീസസിന് 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഐടി സൂചികയും 0.6 ശതമാനം ഇടിഞ്ഞു.