ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം ആരംഭിച്ചതു മുതൽ ഫ്ലാറ്റ് ആയി തുടർന്ന വിപണി വൈകുന്നേരത്തോടെ താഴേയ്ക്ക് പോകുകയായിരുന്നു. സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി 73 പോയിൻറ് ഇടിഞ്ഞ് 11,840.50 ലുമാണ് ക്ലോസ് ചെയ്തത്. 954 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ, 1583 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടൈൻമെന്റ്, അദാനി പോർട്ട്സ്, എസ്‌ബിഐ എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, നെസ്‌ലെ, ബജാജ് ഫിൻസെർവ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. ഊർജം ഒഴികെയുള്ള മേഖലകളായ ബാങ്ക്, മെറ്റൽ, ഫാർമ, ഇൻഫ്ര, എഫ്എംസിജി, തുടങ്ങി എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ രൂപ രാവിലെ രേഖപ്പെടുത്തിയ നഷ്ടം ഇന്ന് മുഴുവൻ തുടർന്നു. ഡോളറിന് എതിരെ 71.97 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 71.46 ആയിരുന്നു നിരക്ക്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷ(ഐആര്‍സിടിസി)ന്റെ ഓഹരി വില എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ഇന്ന് കുതിച്ചുയർന്നിരുന്നു.
കമ്പനിയുടെ പാദഫലം ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കെയാണ് കുതിപ്പ് തുടർന്നത്. 981.35 രൂപ വരെയെത്തി ഐആര്‍സിടിസിയുടെ ഓഹരി വില. ഒക്ടോബര്‍ 14നാണ് ഐആര്‍സിടിസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഇഷ്യു വിലയായ 320 രൂപയുടെ മൂന്നുമടങ്ങ് നേട്ടത്തിലാണ് ഇപ്പോള്‍ എത്തി നിൽക്കുന്നത്.


Click it and Unblock the Notifications