രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്സിൽ 1200 പോയിന്റ് ഇടിവ്. നിഫ്റ്റി 11000ന് താഴെ എത്തി. രാവിലെ 9: 15 ന് സെൻസെക്സ് 1,200 പോയിന്റ് കുറഞ്ഞ് 37,241.22 ലെത്തി. നിഫ്റ്റി സൂചിക 380 പോയിൻറ് കുറഞ്ഞ് 10,884ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സ്‌മോൾകാപ്പ്, മിഡ്‌ക്യാപ് സൂചികകൾ 4 ശതമാനം ഇടിഞ്ഞു. എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നഷ്ട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് 5 ശതമാനം ഇടിഞ്ഞ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി മീഡിയ സൂചികകൾ നാല് ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഐടിയും രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. രാവിലത്തെ സെഷനിൽ ഹിന്ദുസ്ഥാൻ യൂണിലിവർ മാത്രമാണ് നിഫ്റ്റി 50 നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്‌ബിഐ, ഹിൻഡാൽകോ എന്നീ ഓഹരികൾ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി. പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇടിവ് രേഖപ്പെടുത്തി, എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 1.3 ശതമാനം ഇടിഞ്ഞു.

ബെഞ്ച്മാർക്ക് സൂചികകളിൽ വ്യാപാരം പുരോഗമിക്കുമ്പോൾ താഴ്ന്ന നിലയിൽ നിന്ന് നേരിയ തോതിൽ വീണ്ടെടുക്കുന്നുണ്ട്. 10 മണിയ്ക്ക് സെൻസെക്സ് 1,008.20 പോയിൻറ് അഥവാ 2.62% ഇടിഞ്ഞ് 37462.41 ലും നിഫ്റ്റി 308.50 പോയിൻറ് അഥവാ 2.74% കുറഞ്ഞ് 10960.50 ലും എത്തി. ഏകദേശം 217 ഓഹരികൾ മുന്നേറുമ്പോൾ, 1514 ഓഹരികൾ ഇടിവ് രേഖപ്പെടുത്തുന്നു. 57 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.
ആർബിഐ യെസ് ബാങ്ക് ബോർഡിനെ പിരിച്ചു വിടുകയും നിക്ഷേപം പിൻവലിക്കൽ പരിധി 50,000 രൂപയായി നിയന്ത്രിക്കുകയും ചെയ്തതോടെയാണ് യെസ് ബാങ്ക് ഓഹരികൾ കനത്ത ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. നിക്ഷേപം പിൻവലിക്കുന്നത് 50,000 രൂപയായി പരിമിതപ്പെടുത്തി കേന്ദ്രസർക്കാർ യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തി. ഈ തുകയിൽ കൂടുതൽ പിൻവലിക്കുന്നതിന് റിസർവ് ബാങ്കിന്റെ (ആർബിഐ) അനുമതി ആവശ്യമാണ്.


Click it and Unblock the Notifications