2009 ന് ശേഷം സെൻസെക്സും നിഫ്റ്റിയും ഏറ്റവും വലിയ ഏകദിന നേട്ടം കൈവരിച്ചത് ഇന്നലെ ആയിരുന്നു. എന്നാൽ ഇന്ന് ഉച്ചയക്ക് ശേഷം ദിശ മാറ്റിയ ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 1,300 പോയിൻറ് ഇടിഞ്ഞ് 29,900 എന്ന നിലയിലെത്തി. ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഐടിസി എന്നിവയാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
മാരകമായ കൊറോണ വൈറസ് (COVID-19) കേസുകളുടെ എണ്ണം കൂടുന്നത് നിക്ഷേപകരെ പ്രതസന്ധിയിലാക്കുന്നതായി വിശകലന വിദഗ്ധർ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട 149 മരണങ്ങൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 35 പേർ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 5,000 മറികടന്ന് 5,194 കേസുകളായി.
ബിഎസ്ഇ ഹെൽത്ത് കെയർ സൂചിക 4.5 ശതമാനം നേട്ടമാണ് കൈവരിച്ചത്. ബിഎസ്ഇ യൂട്ടിലിറ്റീസ്, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ്, പവർ ആൻഡ് ഇൻഡസ്ട്രിയൽ മേഖലകൾ 1.5 മുതൽ 2 ശതമാനം വരെ ഉയർന്നു. എന്നാൽ ഇൻഫർമേഷൻ ടെക്നോളജി സൂചിക ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. മിഡ്കാപ്പ്, സ്മോൾ ക്യാപ്പ് സൂചികകൾ രണ്ട് ശതമാനം വീതം ഉയർന്നു. സൺ ഫാർമ നിഫ്റ്റിയിൽ മികച്ച നേട്ടം കൈവരിച്ചു. ഓഹരി വില 6 ശതമാനം ഉയർന്ന് 441 രൂപയായി.
ടിസിഎസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റാൻ, ഭാരതി എയർടെൽ, ഐടിസി, ഇൻഫോസിസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ എന്നിവരാണ് നഷ്ടം നേരിട്ടത്. 1,402 ഓഹരികൾ മുന്നേറുകയും 702 ഓഹരികൾ ബിഎസ്‌ഇയിൽ ഇടിവുണ്ടാകുകയും ചെയ്തു.