മാരകമായ കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ ബിഎസ്‌ഇ സെൻസെക്സും എൻഎസ്‌ഇ നിഫ്റ്റിയും ഇന്ന് രണ്ട് ശതമാനം തകർന്നു. ഓഹരി സൂചിക 807 പോയിൻറ് അഥവാ 1.96 ശതമാനം ഇടിഞ്ഞ് 40,363 ൽ എത്തി. 50 ഓഹരികളുള്ള നിഫ്റ്റി സൂചിക 242 പോയിന്റ് അഥവാ 2.01 ശതമാനം ഇടിഞ്ഞ് 11,838 എന്ന നിലയിലെത്തി.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ദക്ഷിണ കൊറിയ അതീവ ജാഗ്രത പുലർത്തി കൊണ്ടിരിക്കുകയാണ്, എന്നാൽ അണുബാധ ബാധിച്ചവരുടെ എണ്ണം 700 ലും മരണം ഏഴുമായി ഉയർന്നു. ഇറ്റലിയിൽ, ഇൻഫ്ലുവൻസ പോലുള്ള വൈറസ് ബാധിച്ച മൂന്നാമത്തെ ആളും മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ചൈനയിൽ, വൈറസ് ബാധിച്ച് 2,400 ൽ അധികം പേർ മരിക്കുകയും 76,936 കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണിത്.
എല്ലാ പ്രധാന മേഖലാ സൂചികകളും ഇന്ന് നഷ്ട്ടത്തിലായിരുന്നു. മെറ്റൽ സൂചിക 5.4 ശതമാനവും നിഫ്റ്റി ഓട്ടോയും നിഫ്റ്റി ഫാർമയും യഥാക്രമം 3.5 ശതമാനവും 3 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ബാങ്കിന് 1.5 ശതമാനവും നിഫ്റ്റി റിയൽറ്റിയും രണ്ട് ശതമാവും ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജിയും 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ കൊറോണ വൈറസിന്റെ ആഘാതം സംബന്ധിച്ച ആശങ്കകൾ ഉയർന്നതിനാൽ ലോഹ കമ്പനികളുടെ ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു. ജെഎസ്‌പിഎൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, സെയിൽ, ടാറ്റ സ്റ്റീൽ, വേദാന്ത എന്നിവയ്ക്ക് അഞ്ച് ശതമാനം വീതം ഇടിവുണ്ടായി.