തുടർച്ചയായ അഞ്ചാം ദിവസവും സെൻസെക്സും നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. കൊറോണ വൈറസ് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ നിക്ഷേപകർ അപകടകരമായ ആസ്തികൾ ഒഴിവാക്കുന്നതാണ് ഇന്നും തുടർച്ചയായ അഞ്ചാം സെഷനിൽ ഇക്വിറ്റി സൂചികകൾ ഇടിയാൻ കാരണം. ബിഎസ്‌ഇ സെൻസെക്സ് സൂചിക 143 പോയിൻറ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 39,746 ലെത്തി. എൻഎസ്‌ഇ നിഫ്റ്റി 45 പോയിൻറ് അഥവാ 0.39 ശതമാനം താഴ്ന്ന് 11,633 എന്ന നിലയിലെത്തി. ബാങ്കിംഗ്, റിയൽറ്റി ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
ഈ മാസം ആദ്യം നടന്ന കേന്ദ്ര ബജറ്റിന് ശേഷം വിപണി കുത്തനെ ഇടിഞ്ഞത് ഈ ആഴ്ച്ചയാണ്. ഒഎൻജിസി, എച്ച്‌സിഎൽ ടെക്, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്പ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ഈ ഓഹരികൾ 3.03 ശതമാനം വരെ ഇടിഞ്ഞു. എൻഎസ്‌ഇയിൽ, നിഫ്റ്റി എഫ്‌എംസിജിയും ഫാർമയും ഒഴികെ മറ്റെല്ലാ ഉപ സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി പിഎസ്‌യു ബാങ്കും റിയൽറ്റിയും 2.42 ശതമാനം ഇടിഞ്ഞു.

2019 ഒക്ടോബർ-ഡിസംബർ കാലയളവിൽ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ കാര്യമായ മാറ്റമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രവചനത്തെ തുടർന്ന് വിപണിയിൽ പങ്കെടുക്കുന്നവരും ജാഗ്രത പാലിച്ചു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇത് 4.5 ശതമാനമാണ് വളർച്ച. ആറ് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ വളർച്ചാ നിരക്കാണിത്. മൂന്നാം പാദ സാമ്പത്തിക വളർച്ചാ വെള്ളിയാഴ്ച പുറത്തു വരും.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്‌ഒ) 2019-20 സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം മുമ്പ് 6.1 ശതമാനത്തിൽ നിന്ന് 5.0 ശതമാനമായി കുറച്ചു.
കൊറോണ വൈറസ് അടുത്ത ദിവസങ്ങളിൽ ചൈനയ്‌ക്കപ്പുറത്തേക്ക് കൂടുതൽ വ്യാപിച്ചു. കൂടുതൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥർ ബുധനാഴ്ച അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും വിപണി തകരാൻ കാരണമാണ്.


Click it and Unblock the Notifications