വർദ്ധിച്ചുവരുന്ന യുഎസ്-ചൈന പിരിമുറുക്കങ്ങൾ ആഗോള സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഇല്ലാതാക്കിയതോടെ ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് നഷ്ടം കനത്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ രാജ്യത്ത് ഇന്ന് മുതൽ രണ്ടാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടിയതും വിപണിയെ ബാധിച്ചു. ബിഎസ്‌ഇ സെൻസെക്സ് 2,002 പോയിൻറ് കുറഞ്ഞ് 31,715 ലും നിഫ്റ്റ സൂചിക 566 പോയിൻറ് കുറഞ്ഞ് 9,293 ലും ക്ലോസ് ചെയ്തു.
ഓഹരി വിപണിയിൽ ഇന്ന് നേട്ടം; ഫിനാൻസ് ഓഹരികൾക്ക് മുന്നേറ്റം
യുഎസ് - ചൈന
കൊറോണ വൈറസ് ബാധ ലോകം മുഴുവൻ വ്യാപിപ്പിച്ചതിന് പ്രതികാരം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ചൈനയ്‌ക്കെതിരെ താരിഫ് വർദ്ധനവ് ഭീഷണിയും ട്രംപ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഏഷ്യൻ വിപണികളിൽ മൊത്തത്തിൽ ഇടിവ് പ്രകടമായി.
ലോക്ക്ഡൌൺ നീട്ടി
കുറഞ്ഞ അപകടസാധ്യതയുള്ള മേഖലകളിലെ ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനൊപ്പം ഇന്ത്യ മെയ് 4 ന് ശേഷവും രാജ്യവ്യാപകമായി കൊറോണ വൈറസ് ലോക്ക്ഡൌൺ നീട്ടിയതും വിപണിയിൽ തിരിച്ചടിയ്ക്ക് കാരണമായി. എന്നാൽ യാത്രകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ ഹാളുകൾ എന്നിവ പൂർണമായും നിരോധിച്ചിരിക്കുകയാണ്. നിഫ്റ്റിയിൽ 11 വർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണ് കഴിഞ്ഞ മാസം കൈവരിച്ചത്. ഏപ്രിലിൽ 14 ശതമാനം നേട്ടമുണ്ടായതിന് ശേഷമാണ് മെയ് മാസത്തിലെ തുടക്കം. ഈ വർഷം ഇതുവരെ സൂചിക 23 ശതമാനം ഇടിഞ്ഞു.
സെൻസെക്സിലും നിഫ്റ്റിയിലും കനത്ത ഇടിവ്; ബജാജ് ഫിനാൻസ് 8 ശതമാനത്തിലധികം ഇടിഞ്ഞു
ബാങ്ക് ഓഹരികൾ
നിഫ്റ്റി ബാങ്കും നിഫ്റ്റി ഫിൻ സർവീസസും ഇന്ന് എട്ട് ശതമാനം വീതം ഇടിവാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തിയെന്നും ഇതിനകം തന്നെ 123 ബില്യൺ ഡോളറിന്റെ കിട്ടാക്കടം ബാങ്കുകളിൽ ഉണ്ടെന്നും ലോക്ക്ഡൌണിന് ശേഷം ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സർക്കാരും ബാങ്കിംഗ് വൃത്തങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ബാങ്ക് ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടത്. ഐസിഐസിഐ ബാങ്കിനാണ് 10.5 ശതമാനം ഇടിവ് നേരിട്ടത്. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി എന്നിവയ്ക്ക് 10 ശതമാനം വീതം നഷ്ടമുണ്ടായി.
റിലയൻസ് ഇൻഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും മൂല്യവത്തായ കമ്പനി വ്യാഴാഴ്ച 11 വർഷത്തിനിടയിലെ ഏറ്റവും മോശം ലാഭം രേഖപ്പെടുത്തിയെതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലെയ്ക്ക് നിന്ന് 750 മില്യൺ ഡോളർ നിക്ഷേപം റിലയൻസ് ജിയോയിൽ നടത്തുമെന്ന് കമ്പനി ഇന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ എന്നിവ നിഫ്റ്റി 50 സൂചികയിൽ ഇന്ന് നേട്ടമുണ്ടാക്കി.