ഐടി, ബാങ്കിംഗ് ഓഹരികൾ നഷ്ട്ടത്തിലായതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 215 പോയിൻറ് കുറഞ്ഞ് 40,359ലും നിഫ്റ്റി 0.45 ശതമാനം താഴ്ന്ന് 11,914 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചികയ്ക്ക് ഇന്ന് 2 ശതമാനം നഷ്ടം നേരിട്ടു. ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയുടെ ഓഹരികൾ 2% മുതൽ 3% വരെ ഇടിവ് രേഖപ്പെടുത്തി.
ടാറ്റാ സ്റ്റീൽ 4% ഉയർന്ന് സെൻസെക്സ് സൂചികയിൽ നേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. എൻടിപിസി, പവർഗ്രിഡ്, വേദാന്ത, ഒഎൻജിസി എന്നിവ 2% മുതൽ 3% വരെ ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചിക 0.14 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾ ക്യാപ് സൂചികയിൽ നേരിയ ഇടിവുണ്ടായി. ആർബിഎൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് 6 ശതമാനം ഉയർന്നു, ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചികയിലെ രണ്ടാമത്തെ മികച്ച നേട്ടമാണിത്.
സെൻസെക്സും നിഫ്റ്റിയും കരകയറി; ഇൻഫോസിസിനും ഐസിഐസിഐ ബാങ്കിനും മികച്ച നേട്ടം
ദേവൻ ഹൌസിംഗ് ഫിനാൻസ് കോർപ്പറേഷന്റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നു. അദാനി ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി ഒരു മാധ്യമ റിപ്പോർട്ട് സൂചിപ്പിച്ചതിനെ തുടർന്നാണ് വിപണി മൂല്യം കുതിച്ചത്.
നിഫ്റ്റി എന്നത്തേയും പോലം 12,000 പോയിന്റിന് താഴെ തന്നെയാണ് ഇന്നും ക്ലോസ് ചെയ്തത്. നിഫ്റ്റി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 12,200 കടക്കുമെന്നുമാണ് ചില നീരിക്ഷകരുടെ അഭിപ്രായം. ഡോളറിന് എതിരെ 71.78 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.