തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രധാന സൂചികകളില്‍ കനത്ത ഇടിവ്. ഇന്ന് രേഖപ്പെടുത്തിയ ഇടിവില്‍, നിക്ഷേപകര്‍ക്ക് 4.2 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എല്ലാ വിഭാഗം ഓഹരികളിലും തിരിച്ചടി നേരിട്ടു. ഐടി, വാഹനം, ഫാര്‍മ ഓഹരികളിലാണ് കനത്ത വിലയിടിവ് ദൃശ്യമായത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കനത്ത വില്‍പ്പനയും ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ സ്വാധീനിച്ചതെന്നാണ് ഒരു വിഭാഗം വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. നിഫ്റ്റി 284 പോയിന്റ് താഴ്ന്ന് 16,912-ലും സെന്‍സെക്സ് 950 പോയിന്റ് ഇടിഞ്ഞ് 56,747-ലും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. ദിനാന്ത്യത്തിലെ അടിസ്ഥാനത്തിൽ, മൂന്ന് മാസത്തിനിടയിൽ സൂചികകളിലുണ്ടാകുന്ന താഴ്ന്ന നിലവാരമാണിത്.
ബാങ്ക്- നിഫ്റ്റി
പ്രധാന സെക്ടര്‍ സൂചികകളിലൊന്നായ ബാങ്ക്- നിഫ്റ്റിയില്‍, പ്രധാന ബാങ്കുകളുടെ ഓഹരികളെല്ലാം നഷ്ടത്തിലാണ് ഇന്ന് വ്യപാരം അവസാനിപ്പിച്ചത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം (3.73 %) നേരിട്ടത്. എസ്ബിഐ, കൊട്ടക് മഹിന്ദ്ര, ആക്‌സിസ് ബാങ്ക് എന്നീ പ്രധാന ബാങ്കുകളുടെ ഓഹരികളും 1 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. 0.45 ശതമാനം വിലയിടിഞ്ഞ എച്ച്ഡിഎഫ്‌സി ബാങ്കാണ് ഇന്ന് ബാങ്ക്് നിഫ്റ്റിയില്‍ കുറച്ച് മാത്രം വിലിയിടിവ് കാണിച്ചത്. ഇന്ന് മുതല്‍ ആരംഭിച്ച റിസര്‍വ് ബാങ്കിന്റെ ധനനയ രൂപീകരണ യോഗം ഓഹരികളെ പ്രതികൂലമായി സ്വാധീനിച്ചു. പലിശ നിരക്കിലെ അന്തിമ പ്രഖ്യാപനം ബുധനാഴ്ച രാവിലെ പുറത്തു വരുമ്പോള്‍ ബാങ്ക്- നിഫ്റ്റിയെ സംബന്ധിച്ചും ഇനിയുള്ള ദിവസങ്ങളിലെ ഗതി നിര്‍ണയിക്കാനാവും. ഇന്ന് ബാങ്ക്- നിഫ്റ്റിയില്‍ 36,344 ഉയര്‍ന്ന നിലവാരമായും 35,696 തഴ്ന്ന നിലവാരമായും രേഖപ്പെടുത്തി. ഒടുവില്‍ 461 പോയിന്റ് നഷ്ടത്തോടെ 35,735-ലാണ് സൂചിക ക്ലോസ് ചെയ്തത്.
മാര്‍ക്കറ്റ് മൂവ്‌മെന്റ്
പുതിയ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തിലും വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് കുറവില്ല. വോളാറ്റാലിറ്റി ഇന്‍ഡക്‌സ് 10 ശതമാനം വര്‍ധിച്ച് നിര്‍ണായക നിലവാരമായ 20 കടന്നത് വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു. നിഫ്റ്റിയില്‍ നേരിയ നേട്ടത്തോടെ 17,209-ലാണ് തിങ്കളാഴ്ചത്തെ വ്യാപാരം തുടങ്ങിയത്. ആദ്യ നിമിഷങ്ങളില്‍ തന്നെ നിഫ്റ്റിയില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടെങ്കിലും നിഫ്റ്റി താളം കണ്ടെത്തുകയാണെന്ന പ്രതീതി സൃഷ്ടിച്ചു 17,150 നിലവാരം കാത്തുസൂക്ഷിച്ചു. എന്നാല്‍ 11 മണിയോടെ നിഫ്റ്റി 17,150 നിലവാരം തകര്‍ത്ത് ക്രമാനുഗതമായി താഴേക്ക് വീഴുകയായിരുന്നു.
കാരണം
ആഗോള വിപണികളില്‍ വലിയ തിരച്ചടികളൊന്നും ദൃശ്യമായില്ലെങ്കിലും നിഫ്റ്റി തിരിച്ചുവരവിന് കാര്യമായി ശ്രമിക്കാതെ 17,000 നിലവാരവും തകര്‍ത്ത് 16,900-ലേക്ക് വീഴുകയായിരുന്നു. ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കയും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കനത്ത വില്‍പ്പനയുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. നിഫ്റ്റിയില്‍ 17,216-ഉം സെന്‍സെക്‌സില്‍ 57,781-ഉം ഇന്നത്തെ ഉയര്‍ന്ന നിലവാരമായി രേഖപ്പെടുത്തി. അതേസമയം, നിഫ്റ്റി 16,891-ലും സെന്‍സെക്‌സ് 56,687-ലും തിങ്കളാഴ്ചത്തെ താഴ്ന്ന നിലവാരമായി കുറിച്ചു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,095 ഓഹരികളില്‍ 1,,379 ഓഹരികളില്‍ വിലയിടിവും 642 ഓഹരികളില്‍ വില വര്‍ധനയും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.47 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും തിരിച്ചടി നേരിട്ടതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇത്രയും താഴ്ന്നു നില്‍ക്കാന്‍ കാരണം. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 48 എണ്ണവും നഷ്ടം നേരിട്ടപ്പോള്‍, ഒരു കമ്പനിയുടെ ഓഹരികള്‍ മാത്രമാണ് അല്‍പ്പമെങ്കിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. പ്രധാനമായും ഐടി, വാഹനം, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികളാണ് കനത്ത തരിച്ചടി നേരിട്ടത്.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നഷ്ടം നേരിട്ടവ: കോള്‍ ഇന്ത്യ (6 %), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്, ബജാജ് ഫിന്‍സേര്‍വ് എന്നിവ മൂന്ന ശതമാനത്തിലധികവും താഴ്ന്നു. എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടെക് മഹിന്ദ്ര, ഗ്രാസിം, ടാറ്റ മോട്ടോര്‍സ്, വിപ്രോ, ഡിവീസ് ലാബ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റസ്, മാരുതി സുസൂക്കി, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഡോ. റെഡ്ഡീസ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെയും വിലയിടിഞ്ഞു.
>> നേട്ടം ലഭിച്ചവ: യുപിഎല്‍ മാത്രമാണ് പ്രധാന കമ്പനികളുടെ ഓഹരികളില്‍ നേരിയ നേട്ടത്തിലെങ്കിലും വ്യാപാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications