ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വ്യാഴാഴ്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ നേട്ടങ്ങൾക്ക് അനുസൃതമായി മെറ്റൽ, ഊർജ്ജ, ബാങ്കിംഗ് ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചതാണ് ഇന്നത്തെ വിപണിയിലെ നേട്ടത്തിന് കാരണം. സെൻസെക്സ് 724.02 പോയിൻറ് അഥവാ 1.78 ശതമാനം ഉയർന്ന് 41,340.16 എന്ന നിലയിലെത്തി. നിഫ്റ്റി 211.80 പോയിന്റ് ഉയർന്ന് 1.78 ശതമാനം ഉയർന്ന് 12,120.30 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ബാങ്ക് ഓഹരികൾ രണ്ട് ശതമാനം ഉയർന്നു. നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 സൂചികകൾ 1.7 ശതമാനം വീതം നേട്ടം കൈവരിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, എസ്‌ബിഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയെ 12,100ന് മുകളിൽ ഉയർത്താൻ സഹായിച്ചു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ എന്നീ മേഖല സൂചികകൾ 4 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കി. നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി എഫ്‌എംസിജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി എന്നിവയും മികച്ച നേട്ടം കൈവരിച്ചു.

അതേസമയം, നിഫ്റ്റി റിയൽറ്റി സൂചിക നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്‌ബിഐ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഹീറോ മോട്ടോകോർപ്പ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ഓഹരി വില അഞ്ച് ശതമാനം ഉയർന്നു.
ആഗോളതലത്തിൽ ഏഷ്യൻ ഓഹരികൾ വ്യാഴാഴ്ച മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ജപ്പാനിലെ നിക്കി 1.7 ശതമാനം ഉയർന്ന് ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചു. ദക്ഷിണ കൊറിയൻ വിപണി 2.4 ശതമാനം നേട്ടം കൈവരിച്ചു.


Click it and Unblock the Notifications