റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് അയവില്ലാത്തതും ഇതിന്റെ ആശങ്കയില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിലേക്ക് എത്തിയതും വിപണിയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. റഷ്യക്കെതിരായ ഉപരോധ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും സഖ്യകക്ഷികളും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയും നിരോധിക്കുന്ന വിഷയം സജീവമായി പരിഗണിക്കുകയാണെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രസ്താവനയാണ് തിങ്കളാഴ്ച വിപണികളിൽ ഇടിവിന് കാരണമായത്. ഇതോടെ, പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനത്തിലേറെ ഇടിവിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബാങ്ക് നിഫ്റ്റിയാകട്ടെ 4 ശതമാനം ഇടിഞ്ഞ് 33,000 നിലവാരത്തിലേക്കെത്തി.
അതേസമയം, എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെടുന്ന 2,123 ഓഹരികളില്‍ 1,613 എണ്ണവും ഉച്ചയോടെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആകെ 451 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ തുടരുന്നത്. അതായത്, അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.28-ലേക്ക് കൂപ്പുകുത്തി. മെറ്റല്‍, ഐടി വിഭാഗം ഓഹരികളൊഴികെ ബാക്കി പ്രധാന വിഭാഗം സൂചികകളെല്ലാം 1 മുതല്‍ 5 ശതമാനത്തോളം ഇടിഞ്ഞു. ഇതിനിടെ എന്‍എസ്ഇയിലെ 134 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. 236 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലും നില്‍ക്കുകയാണ്.
ഇതിനോടകം, ബിഎസ്ഇ-500 വിഭാഗത്തിലെ 21 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയരത്തില്‍ നിന്നും 50% മുതല്‍ 70% വരെ താഴേക്ക് പതിച്ചിട്ടുണ്ട്. ഇതില്‍ ചില കമ്പനികള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെങ്കിലും ഈ ഓഹരികളിലെ നല്ലകാലം കഴിഞ്ഞോയെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇനി ഈ 21 ഓഹരികള്‍ക്ക് അവയുടെ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്കെത്താന്‍ നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 100% മുതല്‍ 200% വരെയെങ്കിലും ഉയരണം എന്ന അവസ്ഥയിലാണ് സ്ഥിതിവിശേഷം.
മരുന്ന് നിര്‍മാണ കമ്പനിയായ സ്‌ട്രൈഡ്‌സ് ഫാര്‍മയുടെ ഓഹരികള്‍ 66 ശതമാനത്തിലേറെയാണ് അടുത്തിടെ ഇടിഞ്ഞത്. അതായത്, 2021-ല്‍ രേഖപ്പെടുത്തിയ ഓഹരിയുടെ 946.80 രൂപയെന്ന 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലെത്താന്‍ 200% എങ്കിലും ഇനി മുകളിലേക്ക് ഉയരണം. എന്നാല്‍ ലഭ്യമായ 5 വിപണി വിദഗ്ധരുടെ ശുപാര്‍ശകളില്‍ പോലും നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 70 ശതമാനം വരെ നേട്ടമാണ് പ്രവചിച്ചിട്ടുള്ളത്.
അതുപോലെ നിര്‍മാണ മേഖലയിലെ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ബെയറുകളുടെ പിടിയിലമര്‍ന്നു കഴിഞ്ഞു. ഓഹരി ഒക്ടോബറില്‍ കുറിച്ച ഉയര്‍ന്ന നിലവാരത്തില്‍ (749.30 രൂപ) നിന്നും 65 ശതമാനത്തോളം താഴ്ന്നു. പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താന്‍ ദിലീപ് ബില്‍ഡ്‌കോണിന് 191 ശതമാനമെങ്കിലും ഇനി മുന്നേറണം. നിലവില്‍ ലഭ്യമായ വിപണി വിദഗ്ധരുടെ ശരാശരി ലക്ഷ്യവില മാര്‍ക്കറ്റ് വിലയില്‍ നിന്നും 91 ശതമാനം നേട്ടമേ പ്രവചിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ച് സാമ്പത്തിക പാദങ്ങളായി കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സമാനമായി ടാറ്റ ടെലി സര്‍വീസസ്, സൊലാര ആക്ടീവ് ഫാര്‍മ, വൈഭവ് ഗ്ലോബല്‍, സീക്വന്റ് സയന്റിഫിക്, ജൂബിലന്റ് ഫാര്‍മോവ, സ്പന്ദന സ്ഫൂര്‍ത്തി ഫിനാന്‍ഷ്യല്‍ എന്നീ ഓഹരികള്‍ക്ക് 133- 183 ശതമാനം വരെ ഇനി വില വര്‍ധിച്ചെങ്കിലെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്താനാകുകയുള്ളൂ. ഇതില്‍ ടാറ്റ ടെലി സര്‍വീസസ് 2022 ജനുവരിയിലാണ് ഉയര്‍ന്ന നിലവാരം കുറിച്ചതെങ്കില്‍ മറ്റ് ഓഹരികള്‍ 2021 മേയ്- ജൂണ്‍ മാസങ്ങളിലാണ് ഒരു വര്‍ഷ കാലയളിവലെ ഉന്നതിയിലെത്തിയത്. ടാറ്റ ടെലി സര്‍വീസസും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
അതുപോലെ ബാക്കി ഓഹരികളും 52 ആഴ്ച ഉയരത്തിലെത്താന്‍ അവയ്ക്ക് വേണ്ട ശതമാനക്കണക്ക് ബ്രായ്ക്കറ്റിലും കൊടുക്കുന്നു. എച്ച്ഇജി (129%), പിഎന്‍ബി ഹൗസിങ് (129%), ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് (120%), ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (116%), ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് (116%), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (114%), വക്രന്‍ജീ (110%), ഐഒഎല്‍ കെമിക്കല്‍, ഹൈക്കല്‍, ലക്‌സ് ഇന്‍ഡസ്ട്രീസ്, ബ്രൈറ്റ്‌കോം ഗ്രൂപ്പ്, ആര്‍ബിഎല്‍ ബാങ്ക് എന്നീ ഓഹരികള്‍ക്ക് 100 ശതമാനവും മുന്നേറാന്‍ സാധിച്ചെങ്കിലേ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയുകയുള്ളൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications