വിപണിയിൽ നിക്ഷേപകർക്ക് മികച്ച ലാഭം നൽകി മുന്നോട്ട് കുതിക്കുകയാണ് റെയിൽവേ ഓഹരികൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരിയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം അഥവാ ഐആർസിടിസി. വ്യാഴാഴ്ച ആദ്യ സെഷനിൽ തന്നെ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഓഹരിയുടെ കുതിപ്പിന്‍റെ കാരണമെന്താണെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും പരിശോധിക്കാം.
കുതിപ്പിന് കാരണം
ഇന്ത്യൻ റെയിൽവേ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ, സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് എന്നിവർ സഹകരിച്ച് പുറത്തിറക്കിയ 'വൺ ഇന്ത്യ - വൺ ടിക്കറ്റ്' പദ്ധതി ഐആർസിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ബുക്ക് ചെയ്യാൻ അവസരം കൈവന്നതോടെയാണ് ഐആർസിടിസി ഓഹരി ഉയർന്നത്.
എന്താണ് വൺ ഇന്ത്യ-വൺ ടിക്കറ്റ്..?
റെയിൽവേ, വിമാന യാത്ര, ബസുകൾ എന്നിവയ്ക്കായി ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഐആർസിടിസി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന യാത്രക്കാർക്ക്, ഡൽഹി മെട്രോ ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകൾ വഴി സൗകര്യപൂർവ്വം റിസർവ് ചെയ്യാനുള്ള സംവിധാനമാണ് വൺ ഇന്ത്യ-വൺ ടിക്കറ്റ്. ഒരൊറ്റ ബുക്കിങിൽ തന്നെ, യാത്രക്കാർക്ക് അവരുടെ മുഴുവൻ യാത്രയും തടസ്സമില്ലാതെ പ്ലാന്‍ ചെയ്യാന്‍ ഇതുവഴി കഴിയും.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ നിലവിൽ 1030.80 രൂപ എന്നതാണ് ഐആർസിടിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.06 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 1.05 ശതമാനമാണ് ഒരു മാസത്തെ നേട്ടം. 2024-ൽ ഇതുവരെ 15.58 ശതമാനം മുന്നേറ്റമാണ് റെയിൽവേ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 67 ശതമാനത്തോളം നേട്ടം നിക്ഷേപകർക്ക് നൽകാനും ഐആർസിടിസിക്ക് സാധിച്ചു. 561.49 ശതമാനം വളർച്ചയാണ് അഞ്ച് വർഷം കൊണ്ട് ഓഹരി നേടിയത്. 1138.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 614.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
സാങ്കേതിക കാര്യങ്ങൾ
സാങ്കേതികതയുടെ കാര്യത്തിൽ, ഐആർസിടിസിയുടെ ആപേക്ഷിക ശക്തി സൂചിക (ആർഎസ്ഐ) 52.2 ആണ്. ഇത് ഓവർബോട്ടിലോ ഓവർസെൽഡ് ടെറിട്ടറിയിലോ വ്യാപാരം നടത്തുന്നില്ല എന്നതിന്‍റെ സൂചനയാണ്. അതോടൊപ്പം ഓഹരി 5 ദിവസം, 10 ദിവസം, 100 ദിവസം, 150 ദിവസം, 200 ദിവസം ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്.
ഒരു വർഷത്തെ വീക്ഷണത്തോടെ 1,200 രൂപ ലക്ഷ്യമാക്കി ഐആർസിടിസി ഓഹരികൾ വാങ്ങാമെന്ന് കഴിഞ്ഞ ദിവസം മാർക്കറ്റ് വിദഗ്ധനായ കുശാൽ ഗുപ്ത വ്യക്തമാക്കിയിരുന്നു.

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്
പ്രൊമോട്ടർമാർക്ക് 31-മാർച്ച്-2024 വരെ കമ്പനിയിൽ 62.4 ശതമാനം ഓഹരിയുണ്ട്, അതേസമയം എഫ്ഐഐയുടെയും മ്യൂച്വൽ ഫണ്ടുകളുടെയും ഉടമസ്ഥാവകാശം യഥാക്രമം 8.08 ശതമാനവും 2.97 ശതമാനവുമാണ്.
വരുമാനത്തിൽ വർധനവ്
2024-മാർച്ച് 31-ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത വിൽപ്പന 1187.41 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ പാദത്തിലെ 1163.86 കോടി രൂപയിൽ നിന്ന് 2.02 ശതമാനം വർധനയും മുൻ വർഷം ഇതേ പാദത്തിലെ 1004.28 കോടി രൂപയിൽ നിന്ന് 18.23 ശതമാനം വർധനവുമുണ്ട്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 284.18 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications