വിപണിയിൽ പഴയ കരുത്തിലേക്ക് തിരിച്ചെത്തുകയാണ് മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിൻ്റെ (എംടിഎൻഎൽ) ഓഹരികൾ. വ്യാഴാഴ്ച ആദ്യ സെഷനിൽ തന്നെ മികച്ച നേട്ടമുണ്ടാക്കാനും ആ നേട്ടം തുടരാനും എംടിഎൻഎൽ ഓഹരിക്ക് സാധിച്ചു. അതോടെ ഓഹരി വില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി. എന്താണ് ഓഹരിയുടെ കുതിപ്പിന് കാരണമെന്നും, നിലവിലെ വില എത്രയാണെന്നും നോക്കാം.
കുതിപ്പിന് കാരണം
എംടിഎൻഎലിന്‍റെ ബോണ്ട് പലിശ കുടിശ്ശിക തീർക്കുന്നതിനായി സർക്കാർ 92 കോടി രൂപ നിക്ഷേപിച്ചതിന് പിന്നാലെയാണ് റാലി. ഈ മാസം ആദ്യം ജൂലൈ 11 ന് എംടിഎൻഎൽ വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ സീരീസിലെ VIII-A ബോണ്ടുകളുടെ അർദ്ധ വാർഷിക പലിശ അടയ്ക്കുന്നതിന് എസ്ക്രോ അക്കൗണ്ടിന് ഫണ്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ.
ഓഹരി വില
എൻഎസ്ഇയിൽ 64.08 രൂപ എന്നതാണ് നിലവിൽ എംടിഎൻഎൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 52.39 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 49.06 ശതമാനം നേട്ടമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 87.37 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 93 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
231.16 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ എംടിഎൻഎൽ ഓഹരി നേടിയത്. അഞ്ച് വർഷത്തിനിടെ 808 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 19.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാർ വാർത്താവിനിമയ സേവനദാതാവാണ് മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്. മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവടങ്ങളിലാണ് സേവനം നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 3,267.5 കോടി രൂപ നഷ്ടം നേരിട്ട കമ്പനിയാണ് എംടിഎൻഎൽ.
ബിഎസ്എൻഎൽ ഏറ്റെടുക്കും..?
എംടിഎൻഎല്ലിന്‍റെ സേവനങ്ങൾ പൂർണമായും ബിഎസ്എൻഎല്ലിന് കീഴിലാക്കി, ലയനം ഒഴിവാക്കാൻ കേന്ദ്രം വൈകാതെ തീരുമാനിച്ചേക്കുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. എംടിഎൻഎല്ലിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനും ജീവനക്കാരെ ബിഎസ്എൻഎല്ലിലേക്ക് മാറ്റുകയോ സ്വയം വിരമിക്കൽ ആനുകൂല്യം നൽകുകയോ ചെയ്യുമെന്നുമായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.
ഷെയർ ഹോൾഡിംഗ്
2024 മാർച്ച് 31-ലെ കണക്കനുസരിച്ച് 56.25 ശതമാനം ഓഹരികളും ഇന്ത്യാ ഗവൺമെൻ്റിൻ്റെ കൈവശമുണ്ട്, ബാക്കി തുക പൊതുജനങ്ങളുടെ കൈവശമാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിക്ഷേപത്തിലും മൂലധനച്ചെലവിലും തീരുമാനങ്ങളിൽ കൂടുതൽ സ്വയംഭരണാവകാശം നൽകുന്ന 'നവരത്‌ന' പദവി എംടിഎൻഎല്ലിനുണ്ട്.

പുതിയ ഉയരത്തിൽ നിഫ്റ്റി
ആഭ്യന്തര സൂചികകൾ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം വിപണിക്ക് വിനയായി. ഉയർന്നു വന്ന ലാഭമെടുപ്പും സൂചികകളെ ഇടിവിലേക്ക് നയിച്ചു. തുടർന്നുള്ള വ്യാപാരത്തിൽ നിഫ്റ്റിയും സെന്സെക്സും നേട്ടത്തിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 24678.90 പോയിന്റിലെത്തി.
സെൻസെക്‌സ് 251.93 പോയിൻ്റ് ഇടിഞ്ഞ് 80,464.62 ലും നിഫ്റ്റി 76.6 പോയിൻ്റ് താഴ്ന്ന് 24,536.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
അറിയിപ്പ്:
മുകളില്‍കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications