കമ്പനികളുടെ ത്രൈമാസ വരുമാന റിപ്പോർട്ട് പുറത്ത് വരുന്ന സമയമാണിത്. മൂന്ന് മാസത്തിനിടെ മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ച കമ്പനികളുടെ ഓഹരികളെല്ലാം വിപണിയിൽ വലിയ മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞ കമ്പനികളുടെ ഓഹരികൾ ചുവപ്പിലാണ് അവസാനിക്കുന്നത്. അത്തരത്തിൽ ഇന്ന് ഇടിവ് സംഭവിച്ച ഓഹരികളിലൊന്നാണ് സുസ്‌ലോൺ എനർജി ലിമിറ്റഡ്. ഏകദേശം 5 ശതമാനത്തോളമാണ് കമ്പനിയുടെ ഓഹരി ഇന്ന് ഇടിഞ്ഞത്.
വരുമാനത്തിൽ കുറവ്
2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ സുസ്‌ലോൺ എനർജി ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 254 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 280 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം അവസാന സാമ്പത്തിക വർഷം ഇതേ കാലയളവിലെ 1,689 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിൽ 29 ശതമാനം വർധിച്ച് 2,179 കോടി രൂപയായി.

ഇടിഞ്ഞത് 5 ശതമാനം
ത്രൈമാസ വരുമാന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ബിഎസ്ഇയിൽ സുസ്ലോൺ എനർജിയുടെ ഓഹരികൾ ഏകദേശം 5 ശതമാനത്തോളം ഇടിഞ്ഞു. നിലവിൽ 45.89 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.51 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിരുന്നു. 2024-ൽ ഇതുവരെ 19.26 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 368.74 ശതമാനം ലാഭമാണ് സുസ്ലോൺ എനർജിയുടെ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്. 50.72 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 9.46 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓർഡർ ബുക്ക് ശക്തമാണ്
സുസ്ലോൺ എനർജിയുടെ ഇബിഐടിഡിഎ മാർച്ച് പാദത്തിൽ 54 ശതമാനം വർധിച്ച് 357.2 കോടി രൂപയായി. മാർജിൻ കഴിഞ്ഞ വർഷത്തെ 13.7 ശതമാനത്തിൽ നിന്ന് 260 ബേസിസ് പോയിൻ്റ് വർദ്ധിച്ച് 16.3 ശതമാനമായി. ഓർഡറുകളുള്ള ദീർഘകാല ബന്ധങ്ങളോടെ കമ്പനി നിരവധി ഇന്ത്യൻ കമ്പനികളെ തങ്ങളുടെ ഉപഭോക്തൃ പോർട്ട്‌ഫോളിയോയിലേക്ക് ചേർത്തിട്ടുണ്ടെന്ന് സുസ്‌ലോൺ ഗ്രൂപ്പ് വൈസ് ചെയർമാൻ ഗിരീഷ് തന്തി പറഞ്ഞു.
ജുനൈപ്പർ ഗ്രീൻ എനർജിയിൽ നിന്ന് 402 മെഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജ്ജ പദ്ധതികൾ വികസിപ്പിക്കുന്നതിന് പുതിയ ഓർഡറുകൾ ലഭിച്ചതായി അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ ഫത്തേഗഡിലുള്ള സുസ്ലോൺ നിർദിഷ്ട സൈറ്റിൽ രണ്ട് പദ്ധതികൾക്കുമായി ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാർ (എച്ച്എൽടി) ടവറും 3 മെഗാവാട്ട് റേറ്റഡ് ശേഷിയുമുള്ള മൊത്തം 134 വിൻഡ് ടർബൈൻ ജനറേറ്ററുകൾ (ഡബ്ല്യുടിജി) സുസ്ലോൺ സ്ഥാപിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

സുസ്ലോൺ എനർജി
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്.
വിപണിക്ക് ഇന്ന് ഫ്ലാറ്റ് എൻഡ്
അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ ആഭ്യന്തര സൂചികകൾ ഫ്ലാറ്റായി ക്ലോസ് ചെയ്തു. സെൻസെക്‌സ് 7.65 പോയൻ്റ് അഥവാ 0.01 ശതമാനം താഴ്ന്ന് 75,410.39ലും നിഫ്റ്റി 10.60 പോയൻ്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 22,957.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1467 ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു, 1875 ഓഹരികൾ ഇടിഞ്ഞു, 89 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications