കഷ്ടകാലം മാറാതെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പ് കുത്തുകയാണ് രാജ്യത്തെ പ്രധാന ടെലിവിഷൻ ചാനലായ സീ എൻ്റർടെയ്ൻമെൻ്റിൻ്റെ ഓഹരികൾ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം ആറ് ശതമാനത്തോളം നഷ്ടം ഓഹരിക്ക് സംഭവിച്ചിരുന്നു. ബുധനാഴ്ച ആദ്യ സെഷനിൽ തന്നെ വീണ്ടും ഇടിഞ്ഞിരിക്കുകയാണ് സീ എൻ്റർടെയ്ൻമെൻ്റിൻ്റെ ഓഹരികൾ. ഏകദേശം 1.6 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. എന്താണ് ഇടിവിന്‍റെ കാരണമെന്നും ഓഹരിയെ സംബന്ധിച്ച് ബ്രോക്കറേജുകളുടെ വിലയിരുത്തൽ എന്താണെന്നും നമുക്ക് നോക്കാം.
ഇടിവിന്‍റെ കാരണം
വ്യക്തിപരമായ കാരണങ്ങളാൽ സീ എൻ്റർടെയ്ൻമെൻ്റ് സിഎഫ്ഒ രോഹിത് കുമാർ ഗുപ്ത സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഓഹരിയുടെ ഇടിവ്. 17 വർഷമായി ഗ്രൂപ്പിൽ തുടരുന്ന സീയുടെ വാണിജ്യ, തന്ത്രപരമായ സംരംഭങ്ങളുടെ തലവൻ മുകുന്ദ് ഗൽഗാലി പുതിയ സിഎഫ്ഒ ആകുമെന്നാണ് സൂചന.
15 ശതമാനം തൊഴിലാളികളുടെ കുറവ് ഉൾപ്പെടെ, ചെലവ് കുറയ്ക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനുമായി മീഡിയ കമ്പനി അടുത്തിടെ നിരവധി നടപടികൾ നടപ്പിലാക്കിയിരുന്നു. ഷെയറുകളോ യോഗ്യമായ സെക്യൂരിറ്റികളോ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ വരെ സമാഹരിക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ സീയുമായുള്ള 10 ബില്യൺ ഡോളറിൻ്റെ മെഗാ ലയനം സോണി ഉപേക്ഷിച്ചതിനെ തുടർന്നാണ് ഈ ധനസമാഹരണ അംഗീകാരം.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 156.93 രൂപ എന്നതാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6.32 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിരുന്നു. എന്നാൽ 2024-ൽ ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ 44.95 ഇടിവാണ് ഓഹരിക്ക് സംഭവിച്ചത്. ആറ് മാസത്തിനിടെ 42.24 ശതമാനം ഇടിവും ഓഹരി നേരിട്ടു. 15.29 ശതമാനമാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഓഹരിക്കുണ്ടായ നഷ്ടം.
സാമ്പത്തിക ഞെരുക്കം ശക്തം
സീയുടെ ബിസിനസ്സ് വർഷങ്ങളായി വെല്ലുവിളികൾ നേരിടുന്നു. പരസ്യ വരുമാനം 2022-23 ൽ 488 മില്യൺ ഡോളറായി കുറഞ്ഞു, അഞ്ച് വർഷം മുമ്പ് ഏകദേശം 600 മില്യൺ ഡോളറായിരുന്നു. ഈ കാലയളവിൽ ക്യാഷ് റിസർവ് ഏകദേശം 25 ശതമാനം കുറഞ്ഞു. എന്നാൽ മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ മെച്ചമുണ്ട്. 13.35 കോടി രൂപയുടെ ലാഭമാണ് മാർച്ച് പാദത്തിൽ കമ്പനി റിപ്പോർട്ട് ചെയ്തത്.

ബ്രോക്കറേജ് വിലയിരുത്തൽ
ലയനം സോണി പിൻവലിച്ചതോടെ ഡിസ്നി + ഹോട്ട്‌സ്റ്റാർ, വയാകോം എന്നിവയിൽ നിന്നുള്ള മത്സര തീവ്രത സീയുടെ വിപണി വിഹിതത്തെ തകർക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറയുന്നത്. സീയുടെ സിനിമാ നിർമ്മാണ വരുമാനം അസ്ഥിരമായി തുടരുമെന്നും വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.
അതേസമയം സീ 5-ൽ ചെലവുകൾ കൈകാര്യം ചെയ്യുന്നതിലൂടെയും നഷ്ടം കുറയ്ക്കുന്നതിലൂടെയും 2025 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള ലാഭക്ഷമത ഗണ്യമായി മെച്ചപ്പെടുത്താൻ മാനേജ്മെൻ്റ് ലക്ഷ്യമിടുന്നുണ്ട്. 2024 ഫെബ്രുവരി മുതൽ ഈ നീക്കത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ 170 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശയുണ്ട്.
ജൂൺ 19 വരെ, 7 അനലിസ്റ്റുകൾക്ക് സീ എൻ്റർടെയ്ൻമെൻ്റിൻ്റെ ഓഹരിയിൽ വാങ്ങൽ റേറ്റിംഗും 6 പേർക്ക് ഹോൾഡ് റേറ്റിംഗും 8 പേർക്ക് സ്റ്റോക്കിൽ വിൽപ്പന കോളും ഉണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications