വായ്പ എടുത്ത് മുങ്ങിയവരും സാമ്പത്തിക കുറ്റവാളികളും ഉൾപ്പെടെ 38 ബിസിനസുകാർ 2015 ജനുവരി 1 മുതൽ 2019 ഡിസംബർ 31 വരെ രാജ്യം വിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. പട്ടികയിൽ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരും ഉൾപ്പെടുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ വായ്പയെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് മുങ്ങിയവർ ഉൾപ്പെടെയുള്ള ബിസിനസുകാരുടെ വിവരങ്ങൾ കേന്ദ്രത്തിന്റെ പക്കൽ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയം പാർലമെന്റിനെ ഇക്കാര്യം അറിയിച്ചത്.
38 കേസുകൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ബാങ്കുകളുമായുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസുകളിലുൾപ്പെട്ടവരാണ് ഇക്കാലയളവിൽ രാജ്യം വിട്ടിട്ടുള്ളത്. ഇത്തരം കേസുകളിൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ധനമന്ത്രി അനുരാഗ് താക്കൂർ രേഖാമൂലം മറുപടി നൽകി.
ഹിന്ദുജ സഹോദരന്മാർ തമ്മിലടി; സ്വത്ത് തർക്കത്തിന് കാരണം നാല് പേരും ചേർന്ന് ഒപ്പിട്ട ഈ രേഖ
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 2002 ൽ 20 പേർക്കെതിരെ റെഡ് കോർണർ നോട്ടീസിനായി അപേക്ഷ സമർപ്പിച്ചതായും 14 കേസുകളിൽ വിവിധ രാജ്യങ്ങളിലേക്ക് ഇവരെ കൈമാറാനുള്ള അപേക്ഷകൾ അയച്ചതായും ഫ്യൂജിറ്റീവ് ഇക്കണോമിക് കുറ്റവാളികളുടെ നിയമപ്രകാരം 2018 ൽ 11 പേരെ വിട്ടു കിട്ടാനുള്ള അപേക്ഷ നൽകിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 2019 ജനുവരി വരെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും വായ്പ തിരിച്ചടവിനും കേസെടുത്ത 27 ബിസിനസുകാർ രാജ്യം വിട്ടിരുന്നു.
നിയമ നിർവഹണ ഏജൻസികളുടെ നടപടിക്കുപുറമെ, ബിസിനസുകാർ വഞ്ചനാപരമായി വായ്പ നേടുന്നതും രാജ്യം വിട്ടുപോകുന്നതും തടയുന്നതിനായി നിരവധി നയപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.
നീരവ് മോദി, മെഹുൽ ചോക്സി കേസ്: ഹോങ്കോങ്ങിൽ നിന്ന് 1350 കോടിയുടെ വജ്രങ്ങളും മുത്തുകളും പിടിച്ചെടുത്തു