13,000 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് (പിഎൻബി) തട്ടിപ്പ് നടത്തി നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും മെഹുൽ ചോക്‌സിയുടെയും 1,350 കോടി രൂപയുടെ വജ്രങ്ങളും മുത്തുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. യുഎഇ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ നിന്ന് ചരക്കുകൾ തിരികെ കൊണ്ടുവന്നതായി ബുധനാഴ്ച ഇഡി വ്യക്തമാക്കി. നീരവ് മോദി നിലവിൽ ലണ്ടനിലെ ജയിലിലാണുള്ളത്. അമ്മാവൻ മെഹുൽ ചോക്സി ആന്റിഗ്വയിൽ ഒളിവിലാണ്.
പ്രതികളെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്. വജ്രങ്ങൾ, മുത്തുകൾ, വെള്ളി ആഭരണങ്ങൾ എന്നിവയാണ് ഹോങ്കോങ്ങിൽ നിന്ന് തിരികെ കൊണ്ടുവന്നതായി സാമ്പത്തിക അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. ഇവ ഹോങ്കോങ്ങിലെ ഒരു ലോജിസ്റ്റിക് കമ്പനിയുടെ ഗോഡൌണിലാണ് സൂക്ഷിച്ചിരുന്നത്. ചരക്കുകൾ ഇന്നലെ മുംബൈയിലേക്ക് തിരികെ കൊണ്ടുവന്നു. 2,340 കിലോഗ്രാം ആണ് ഇവയുടെ ഭാരം.
നീരവ് മോദിയുടെ സ്വത്തുവകകള്‍ വ്യാഴാഴ്ച ലേലം ചെയ്യും
ഈ ചരക്കുകൾ 2018 ന്റെ തുടക്കത്തിൽ ദുബായിൽ നിന്ന് ഹോങ്കോങ്ങിലേക്ക് അയച്ചിരുന്നതാണ്. ഇവയെക്കുറിച്ച് 2018 ജൂലൈയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നു. ഇവ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർ ഹോങ്കോങ്ങിലെ വിവിധ അധികാരികളുമായി നിരന്തരം ചർച്ചയിൽ ഏർപ്പെട്ടിരുന്നുവെന്നും ഇന്ത്യൻ ഏജൻസി പറഞ്ഞു. വിവിധ നിയമ പചാരികതകളും തീരുമാനിച്ച ശേഷം, ഈ ചരക്കുകൾ ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു.
108 ചരക്കുകളിൽ 32 എണ്ണവും നീരവ് മോദിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നാണെന്നും ബാക്കിയുള്ളവ മെഹുൽ ചോക്‌സി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുമാണെന്നാണ് വിവരം. നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർക്കെതിരായ കേസുകളിൽ ദുബായിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും വിലപിടിപ്പുള്ള 33 ചരക്കുകൾ നേരത്തെ ഇഡി വിജയകരമായി തിരികെ കൊണ്ടുവന്നിരുന്നു. 137 കോടി രൂപയുടെ ചരക്കുകളാണ് നേരത്തെ പിടിച്ചെടുത്തത്.
നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്ക് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്