സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാര്‍ ഓഹരികളെ തെരഞ്ഞെടുക്കുന്നതിനായി മിക്കപ്പോഴും ബോട്ടം-അപ് (Bottom-up) സമീപനമായിരിക്കും സ്വീകരിക്കുന്നത്. വിപണിയുടെ ചാക്രികതയേയും സാഹചര്യങ്ങളും മാറ്റിനിര്‍ത്തി ഓരോ ഓഹരികളെയും അടിസ്ഥാനപരമായും സാമ്പത്തികപരമായും സൂക്ഷ്മതയോടെ വിലയിരുത്തി നിക്ഷേപം നടത്തുന്നതിനെയാണ് ബോട്ടം-അപ് സമീപനം എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം ഓഹരികള്‍ക്ക് ഏത് അവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്നാണ് നിഗമനം. ഇത്തരത്തില്‍ സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കിയ വ്യവസായ മേഖലയും ഓഹരികളെയുമാണ് ചുവടെ ചേര്‍ക്കുന്നത്. 2022 ഏപ്രില്‍ 30-ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കെമിക്കല്‍സ്
മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ ആകെ ആസ്തിയില്‍ 7.4 ശതമാനം നിക്ഷേപവും കെമിക്കല്‍സ് മേഖലയിലും ഇതിന്റെ നിക്ഷേപമൂല്യം 7,607 കോടി രൂപയുമാണ്. നികുതി ഇളവുകളും വ്യവസായ സൗഹൃദ നയങ്ങളും കെമിക്കല്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. അതുപോലെ പ്രധാന എതിരാളിയായ ചൈനയില്‍ പരിസ്ഥിതി നയങ്ങള്‍ കടുപ്പിച്ചതിന്റെ ആനുകൂല്യവും ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുകൂല ഘടകമാണ്.
അതേസമയം, ഫൈന്‍ ഓര്‍ഗാനിക്‌സില്‍ 13 സ്‌കീമുകളിലായി 1,201 കോടിയും നവീന്‍ ഫ്‌ലൂറീനില്‍ 12 സ്‌കീമുകളിലൂടെ 1,020 കോടിയുടേയും നിക്ഷേപമുണ്ട്. ദീപക് നൈട്രേറ്റ്, അതുല്‍, കെംപ്ലാസ്റ്റ് സന്‍മാര്‍, നിയോജെന്‍ കെമിക്കല്‍സ്, നോസില്‍, ആരതി ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപമെത്തിയത്.
ഐടി- സോഫ്റ്റ്‌വേര്‍
മൊത്തം സ്‌മോള്‍ കാപ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 6.1 ശതമാനവും ഐടി മേഖലയിലും ഇതിന്റെ നിക്ഷേപത്തിന്റെ മൂല്യം 6,198 കോടിയുമാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഡിജിറ്റല്‍വത്കരണത്തിന് വേഗത കൂടിയതോടെ നിക്ഷേപകരുടെ പ്രിയ സങ്കേതമായി ഐടി മേഖല മാറിയിട്ടുണ്ട്.
അതേസമയം ബിര്‍ളാസോഫ്റ്റില്‍ 14 മ്യൂച്ചല്‍ഫണ്ട് സ്‌കീമുകളിലൂടെ 1,041 കോടിയും പെര്‍സിസ്റ്റന്റ് സിസ്റ്റംസില്‍ 14 സ്‌കീമുകളിലൂടെ 1,129 കോടിയും കെപിഐടി ടെക്‌നോളജീസില്‍ 9 സ്‌കീമുകളിലൂടെ 1,047 കോടിയും നിക്ഷേപമെത്തിയിട്ടുണ്ട്. സയന്റ്, സിഇ ഇന്‍ഫോ സിസ്റ്റംസ്, കൊഫോര്‍ജ്, മാസ്‌റ്റെക്, സെന്‍സാര്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികളിലും മികച്ച തോതില്‍ നിക്ഷേപമുണ്ട്.
ടെക്‌സറ്റൈല്‍
ആകെ സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 4.1 ശതമാനവും ഇതിന്റെ നിക്ഷേപ മൂല്യം 4,171 കോടിയുമാണ്. കയറ്റുമതി ഉയര്‍ന്നതോടെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഉണര്‍വ് ദൃശ്യമാണ്. കെപിആര്‍ മില്‍സില്‍ 12 സ്‌കീമുകളിലൂടെ 1,439 കോടിയും വേദാന്ത് ഫാഷന്‍സില്‍ 7 സ്‌കീമുകളിലൂടെ 616 കോടിയും നിക്ഷേപമെത്തയിട്ടുണ്ട്.
ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്, വര്‍ധമാന്‍ ടെക്‌സ്‌റ്റൈല്‍സ്, ഹിമത്സിങ്ക സെയ്‌ദെ, ഗാര്‍വെയര്‍ ടെക്‌നിക്കല്‍ ഫൈബേര്‍സ്, വെല്‍സ്പണ്‍ ഇന്ത്യ, അര്‍വിന്ദ് തുടങ്ങിയവും മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രീതി പിടിച്ചുപറ്റിയ ഓഹരികളാണ്.
ഫാര്‍മ
മൊത്തം സ്‌മോള്‍ കാപ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 3.7 ശതമാനവും ഇതിന്റെ നിക്ഷേപ മൂല്യം 3,792 കോടിയുമാണ്. ഏറെനാള്‍ പിന്നാക്കം നിന്നതിനു ശേഷം 2020-ഓടെയാണ് ഫാര്‍മ മേഖല ഉണര്‍വിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ കോവിഡിന്റെ പിടിയില്‍ നിന്നും മോചിതരായതോടെ ഈ വിഭാഗം ഓഹരികള്‍ തിരുത്തല്‍ നേരിട്ടു. ഇതോടെ ചിലത് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയതാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജെബി കെമിക്കല്‍സ്, സുവേന്‍ ഫാര്‍മ, ഇന്‍ഡോകൊ റെമഡീസ്, ലോറസ് ലാബ്‌സ്, എറിസ് ലൈഫ്‌സയന്‍സ്, ഗ്ലാന്‍ഡ് ഫാര്‍മ, പ്രോക്ടര്‍ & ഗാംബിള്‍ എന്നിവയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രധാന ഓഹരികള്‍.
എന്‍ജിനീയറിംഗ്/ കണ്‍സ്ട്രക്ഷന്‍
മൊത്തം സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 3.3 ശതമാനവും ഇതിന്റെ നിക്ഷേപ മൂല്യം 3,420 കോടിയുമാണ്. 2021-ല്‍ ഈ മേഖല ദുര്‍ബലമായിരുന്നെങ്കിലും ചില ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍, പിഎന്‍സി ഇന്‍ഫ്രാടെക്, കെഇസി ഇന്റര്‍നാഷണല്‍, ടെക്‌നോ ഇലക്ട്രിക് & എന്‍ജിന്‍, അശോക ബില്‍ഡ്‌കോണ്‍, എച്ച്ജി ഇന്‍ഫ്രാ, എന്‍സിസി, ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് തുടങ്ങിയവയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രധാന ഓഹരികള്‍.
Also Read: മണപ്പുറം, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ കൈവശമുണ്ടോ? നിക്ഷേപകര്‍ ഇനി എന്തുചെയ്യണം?
ഹൗസ്‌ഹോള്‍ഡ് & പേഴ്‌സണല്‍ പ്രോഡക്ട്‌സ്
മൊത്തം സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 3.3 ശതമാനവും ഹൗസ്‌ഹോള്‍ഡ് & പേഴ്‌സണല്‍ പ്രോഡക്ട്‌സ് വിഭാഗത്തിലാണ്. ഇതിന്റെ നിക്ഷേപ മൂല്യം 3,397 കോടിയുമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഈ വിഭാഗം ഓഹരികളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.
അതേസമയം വിഐപി ഇന്‍ഡസ്ട്രീസ്, ഗാലക്‌സി സര്‍ഫക്ടന്റ്‌സ്, ഷീല ഫോം, ഇമാമി, ജ്യോതി ലാബ്‌സ്, സഫാരി ഇന്‍ഡസ്ട്രീസ്, ബജാജ് കണ്‍സ്യൂമര്‍ കെയര്‍ എന്നീ ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപമെത്തിയിട്ടുള്ളത്.
സ്വകാര്യ ബാങ്കുകള്‍
മൊത്തം സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകളുടെ ആസ്തിയില്‍ 3.1 ശതമാനവും സ്വകാര്യ മേഖല ബാങ്ക് വിഭാഗത്തിലാണ്. ഇതിന്റെ നിക്ഷേപ മൂല്യം 3,192 കോടിയുമാണ്. കിട്ടാക്കടം സംബന്ധിച്ച ആശങ്കളും വായ്പാ വിതരണത്തില്‍ വളര്‍ച്ചയില്ലാത്തതും വിദേശ നിക്ഷേപകര്‍ പിന്മാറുന്നതും ഈ മേഖലയെ പിന്നോട്ടടിക്കുന്നുണ്ട്.
അതേസമയം സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സിഎസ്ബി ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് സ്‌മോള്‍ കാപ് ഫണ്ടുകളുടെ പ്രിയപ്പെട്ടവ.
റിയല്‍ എസ്റ്റേറ്റ്
ആകെയുള്ള സ്‌മോള്‍ കാപ് ഫണ്ടുകളുടെ ആസ്തിയില്‍ 2.9 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. ഇതിന്റെ നിക്ഷേപ മൂല്യം 2,942 കോടിയുമാണ്. ഭവന മേഖലയിലെ ഉണര്‍വ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തിന് തുണയേകി. പലിശ നിരക്കുകള്‍ താരതമ്യേന താഴ്ന്ന നിലയില്‍ നില്‍ക്കുന്നതും അനുകൂല ഘടകമാണ്.
അതേസമയം ബ്രിഗേഡ് എന്റര്‍പ്രൈസസ്, മഹീന്ദ്ര ലൈഫ്‌സ്‌പേസ്, ശോഭ, അലുവാലിയ കോണ്‍ട്രാക്ട്‌സ്, ഫിയോണിക്‌സ് മില്‍സ്, പ്രസ്റ്റീജ് പ്രോജക്ട്‌സ്, ശ്രീറാം പ്രോപ്പര്‍ട്ടീസ്, സണ്‍ടെക് റിയാല്‍റ്റി എന്നിവ സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രിയപ്പെട്ട ഓഹരികളാണ്.
Also Read: ഉറപ്പാണ് വരുമാനം; സ്ഥിര നിക്ഷേപത്തിന് പലിശ ഉയർത്തിയ ബാങ്കുകൾ നോക്കാം
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്
ആകെയുള്ള സ്‌മോള്‍ കാപ് ഫണ്ടുകളുടെ ആസ്തിയില്‍ 2.8 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്- ഗൃഹോപകരണ വിഭാഗത്തിലാണ്. ഇതിന്റെ നിക്ഷേപ മൂല്യം 2,838 കോടിയുമാണ്. മിക്ക കമ്പനികള്‍ക്കും വരുമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ലാഭമാര്‍ജിന്‍ മിതമായി നിരക്കിലേയുള്ളൂ. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് കാരണം.
അതേസമയം ഓറിയന്റ് ഇലക്ട്രിക്, ടിടികെ പ്രസ്റ്റീജ്, ഹോക്കിന്‍സ് കുക്കര്‍, ബജാജ് ഇലക്ട്രിക്കല്‍സ്, സ്റ്റൗവ് ക്രാഫ്റ്റ്, വേള്‍പൂള്‍ ഇന്ത്യ, ബട്ടര്‍ഫ്‌ലൈ ഗാന്ധിമതി എന്നിവയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രധാനപ്പെട്ട ഓഹരികള്‍.
ഓട്ടോ ആന്‍സിലറി
ആകെയുള്ള സ്‌മോള്‍ കാപ് ഫണ്ടുകളുടെ ആസ്തിയില്‍ 2.7 ശതമാനവും വാഹനാനുബന്ധ വ്യവസായ മേഖലയിലും ഇതിന്റെ നിക്ഷേപ മൂല്യം 2,812 കോടിയുമാണ്. വൈദ്യുത വാഹനവുമായി ബന്ധപ്പെട്ട ടെക്‌നോളജി കമ്പനികളെ ഏറ്റെടുത്തും ആഗോള വിപണി ലക്ഷ്യമാക്കി ഘടക ഉപകരണങ്ങളുടെ നിര്‍മാണവും ഈ മേഖലയിലെ കമ്പനികളെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.
അതേസമയം ജംമ്‌ന ഓ്‌ട്ടോ, മിന്‍ഡ ഇന്‍ഡസ്ട്രീസ്, സുബ്രോസ്, മിന്‍ഡ കോര്‍പറേഷന്‍, സാന്താര്‍ ടെക്‌നോളജീസ്, സുപ്രജിത് എന്‍ജിനീയറിംഗ്, സെഡ്എഫ് കൊമേഷ്യല്‍ വെഹിക്കിള്‍, എല്‍ജി ബാലകൃഷ്ണന്‍ എന്നിവ മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രധാനപ്പെട്ട ഓഹരികളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.