ദില്ലി: കൊറോണയ്ക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയിലും കരുത്തറിയിച്ച് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ റെക്കോര്‍ഡ് വില്പനയാണ് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ സ്മാര്‍ട് ഫോണ്‍ വിപണന രംഗത്തെ ലോക രണ്ടാം നമ്പര്‍ വിപണിയായ ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വില്പനയെ ബാധിച്ചേക്കുമെന്നാണ് കൗണ്ടര്‍ പോയിന്‍റ് റിപ്പോര്‍ട്ട്.
2020 ല്‍ കൊവിഡിന്റെ ആദ്യ തരംഗ കാലത്ത് ഇന്ത്യക്കാര്‍ സ്മാര്‍ട് ഫോണ്‍ വലിയ രീതിയില്‍ തന്നെ വാങ്ങിച്ചു. ഈ സമയത്ത് ഫോണ്‍ വില്പന 23 ശതമാനം വർധിച്ച് 38 ദശലക്ഷത്തിലധികം യൂണിറ്റുകളിലെത്തി. എന്നാല്‍ നിലവിലെ തുടരുന്ന കൊവിഡ് സാഹചര്യത്തില്‍ വില്പനയില്‍ ഇടിവ് പ്രതീക്ഷിക്കേണ്ടി വരുമെന്ന് കൗണ്ടര്‍ പോയിന്‍റ് അനലിസ്റ്റ് പ്രാചിര്‍ സിങ് അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ രാജ്യ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് ഈ പഠനം നടത്തിയത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതികളെക്കുറിച്ച് അറിയാമോ?
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ വിപണിയുടെ മുന്‍നിര ബ്രാന്‍ഡ് ചൈനയുടെ ഷവോമിയാണ്. 26 ശതമാനം വിപണി വിഹിതമാണ് ഷവോമിക്കുള്ളത്. സൗത്ത് കൊറിയയുടെ സാംസങാണ് തൊട്ടുപിന്നിലുള്ളത്. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയുടെ 75 ശതമാനവും കയ്യാളിയിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകളാണ്.
അതേസമയം, 2021 ന്റെ ആദ്യ പാദത്തിൽ ആപ്പിൾ ഫോണിന്‍റെ ഇന്ത്യൻ വിൽപ്പന മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ മുൻനിര നിലനിർത്തിയ ആപ്പിള്‍, ഐഫോൺ 11 ന് ഉപഭോക്താക്കള്‍ വര്‍ധിച്ചതും ഐഫോൺ എസ്ഇയുടെ കിഴിവുകളും കാരണമാണ് വിപണിയില്‍ മുന്നിലെത്തിയത്. ഇന്ത്യയില്‍ ഒരു ദശലക്ഷത്തിലധികം ഐ ഫോണുകളാണ് വിറ്റഴിച്ചിരിക്കുന്നതെന്നും കൗണ്ടര്‍ പോയിന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു: ധനികര്‍ സ്വകാര്യ വിമാനത്തില്‍ കടല്‍ കടന്ന് വിദേശത്തേക്ക്