സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം ഇന്നുമുതൽ ആരംഭിക്കുമെന്ന് സർക്കാർ. ക്ഷേമനിധി പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ പെൻഷൻ തുകയായ 1400 രൂപവീതമാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരായവർക്ക് ഇത്തവണ ലഭിക്കുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് പഴയ നിരക്കിൽ തന്നെ പെൻഷൻ തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണ് സാമൂഹ്യ സുരക്ഷ പെൻഷനുള്ളത്.
സാമൂഹ്യസുരക്ഷാ പെൻഷനായി 606.63 കോടി രൂപയും ക്ഷേമ പെൻഷനായി 85.35 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സാമൂഹ്യസുരക്ഷാ പെൻഷന് 48,53,733 പേരും ക്ഷേമ പെൻഷന് 6,19,610 പേരും അർഹരാണ്. കൊവിഡ് പശ്ചാത്തലത്തിൽ മുൻകരുതലുകൾ പാലിച്ചാകും പെൻഷൻ വിതരണം.
സേവന പെൻഷൻ ഓൺലൈൻ സംവിധാനം; അറിയേണ്ടതെല്ലാം
സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടാംഘട്ട പെൻഷൻ വിതരണത്തിനായി 145. 58 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ 2019 ഡിസംബർ, 2020 ജനുവരി, ഫെബ്രുവരി, മാർച്ച്, മാസങ്ങളിലെ പെൻഷനും ഏപ്രിൽ മാസത്തിലെ പെൻഷൻ അഡ്വാൻസായുമാണ് നൽകിയത്.
സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ സർക്കരിന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണെന്ന് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കാലത്ത് 35 ലക്ഷം പേർക്ക് 600 രൂപ നിരക്കിൽ നൽകിയിരുന്ന പെൻഷൻ 1000യും പിന്നീട് 1200, 1300ആയും വർധിപ്പിക്കാൻ എൽഡിഎഫ് സർക്കാരിനായെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.