മെയ് 3 വരെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടുന്നതായുള്ള പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ലോക്ക്ഡൌണിന്റെ ആഘാതം ലഘൂകരിക്കുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമായി നടത്തിയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അഭിനന്ദനത്തേക്കാൾ സംസ്ഥാനത്തിന് ഇപ്പോൾ ആവശ്യം പണമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കൂടി കേന്ദ്രം പരിഗണിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണെന്ന് തോമസ് ഐസക് പറഞ്ഞു. എന്നാല്‍ വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ട സാധാരണക്കാരന്‍റെ ഉപജീവനമാര്‍ഗം കൂടി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവന് വേണ്ടത് പണമാണെന്നും അത് എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഗരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നും ആര്‍ബിഐ വഴി വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും തോമസ് ഐസക് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കേരളത്തിന് അധികമായി ലഭിച്ച പണം വെറും 230 കോടി രൂപയാണ്.
എല്ലാ സംസ്ഥാന ധനമന്ത്രിമാരുമായും വീഡിയോ കോൺഫറൻസ് യോഗം കേന്ദ്രം ഉടൻ നടത്തണമെന്നും റിസർവ് ബാങ്കിൽ നിന്ന് കൂടുതൽ പണം കടംവാങ്ങി സംസ്ഥാനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥ, പ്രത്യേകിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വളരെ മോശം സ്ഥിതിയിലാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. മെയ് 3 വരെ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തീരുമാനിക്കാൻ ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ യോഗം ചേരുമെന്ന് ദേവസ്വം, ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തെത്തി. ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനത്തെ താനും തന്റെ പാർട്ടിയും അനുകൂലിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തതിൽ പുതുതായി ഒന്നും പറയാത്തതിൽ ചിദംബരം തന്റെ പ്രതിഷേധം അറിയിച്ചു.


Click it and Unblock the Notifications