ഈ വർഷത്തെ അവസാന വിപണി ദിനത്തോട് അടുക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണികളിൽ നേരിയ നഷ്ടവും നേട്ടവും. സെൻസെക്സ് 17 പോയിന്റ് കുറഞ്ഞ് 41,558 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി നേരിയ നേട്ടത്തിൽ 12,260 പോയിന്റ് എന്ന നിലയിലെത്തി. നിഫ്റ്റി ഓട്ടോ സൂചിക 1.5 ശതമാനം നേട്ടം കൈവരിച്ചു. ഓട്ടോ സ്റ്റോക്കുകളിൽ ടാറ്റ മോട്ടോഴ്‌സ് 4.3 ശതമാനം, ടിവിഎസ് മോട്ടോർ 3.53 ശതമാനം, അശോക് ലെയ്‌ലാൻഡ് 2.8 ശതമാനം എന്നിങ്ങനെ ഉയർന്നു. എം ആന്റ് എം, ബോഷ് ലിമിറ്റഡ് എന്നിവ 1.5 ശതമാനം നേട്ടം കൈവരിച്ചു.
ഇന്നത്തെ സെഷനിൽ 32,613 എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയ നിഫ്റ്റി ബാങ്ക് സൂചിക ക്ലോസ് ചെയ്തപ്പോൾ കാര്യമായ നേട്ടമുണ്ടാക്കിയില്ല. ടിസിഎസ്, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ ഇന്ന് വിൽപ്പന സമ്മർദ്ദം നേരിട്ടു. ടിസിഎസ് 0.7 ശതമാനവും എസ്ബിഐ 0.9 ശതമാനവും ഐസിഐസിഐ ബാങ്ക് 1 ശതമാനവും ഇടിഞ്ഞു.
ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക ഇന്ന് 0.29 ശതമാനവും സ്‌മോൾകാപ്പ് സൂചിക 0.75 ശതമാനവും ഉയർന്നു. മിഡ്, സ്മോൾ ക്യാപ്പുകളുടെ ന്യായമായ മൂല്യനിർണ്ണയം വിശാലമായ വിപണിയെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ ഇന്ന് പ്രേരിപ്പിച്ചു. സമീപകാലത്ത് ഓട്ടോ ഓഹരികൾ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡിസംബർ എല്ലായ്പ്പോഴും പാസഞ്ചർ വാഹനങ്ങൾക്കും ഇരുചക്ര വാഹന വ്യവസായത്തിനും മികച്ച മാസമാണ്. ഇതിനുപുറമെ, ക്രൂഡ് ഓയിലിലെയും കറൻസിയിലെയും ചലനങ്ങളും വ്യാപാരികൾ സജീവമായി നിരീക്ഷിക്കുന്നുണ്ട്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ഏഷ്യൻ ഓഹരികൾ ഇന്ന് മിശ്രിത പ്രകടനമാണ് കാഴ്ച്ച വച്ചത്.