ന്യൂഡൽഹി: മികച്ച ലാഭമുള്ള കൂടുതൽ കമ്പനികൾ ഓഹരി ഉടമകൾക്ക് വൻതോതിൽ ലാഭവിഹിതം കൈമാറാൻ ഒരുങ്ങുന്നു. നേരത്തെ ബജാജ് ഓട്ടോ ഇത്തരത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കമ്പനികൾ സമാന നീക്കം നടത്താൻ പദ്ധതിയിടുന്നത്. ഓഹരികൾ തിരിച്ചു വാങ്ങുന്ന കാര്യവും ചില കമ്പനികളുടെ പരിഗണനയിലുണ്ട്.
പ്രധാനപ്പെട്ട കമ്പനികളെല്ലാം നിക്ഷേപകർക്ക് ലാഭവിഹിതം കൈമാറാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ പട്ടികയിലില്ലെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ 10 കമ്പനികളിലൊന്നാണ് ബജാജ് ഓട്ടോ. കൈവശമുള്ള പണത്തിന്റെ 90ശതമാനവും ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി കൈമാറുമെന്ന് കഴിഞ്ഞദിവസം ബജാജ് ഓട്ടോ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഡിവിഡന്റ് ഇനത്തിൽ കമ്പനി 3,472 കോടി രൂപയാണ് വിതരണംചെയ്തത്.
റിലയൻസ്, വേദാന്ത, ടിസിഎസ്, മാരുതി സുസുകി, ഐടിസി, ഭാരതി എയർടെൽ, കോൾ ഇന്ത്യ, വിപ്രോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളും ലാഭ വിഹിതം കൂട്ടി നൽകാൻ സാധ്യതയുണ്ട്. പ്രമുഖ കമ്പനികളുടെ കൈവശം 11.2 ലക്ഷംകോടി രൂപ പണമായി നീക്കിയിരിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷങ്ങളിലെ ലാഭ വിഹിത കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ 6.8 ശതമാനം വളർച്ചയുണ്ടായതായി കാണാം. പല കമ്പനികളും വൻതുക ഓഹാരികൾ തിരികെ വാങ്ങാനും ചെലവഴിച്ചിട്ടുണ്ട്. 2019 മുതൽ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എൻടിപിസി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, അദാനി പോർട്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ 64,000 കോടിയോളം രൂപയാണ് ഓഹരി തിരിച്ചുവാങ്ങാനയി മുടക്കിയത്.