ചൈനയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനു തൊട്ടു പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തു. ഇത് ആരോഗ്യ രംഗത്ത് മാത്രമല്ല ഓഹരി വിപണിയിൽ വലിയ ചലനമുണ്ടാക്കി. ഇന്ത്യയിലെ എച്ച്.എം.പി.വി കേസ് ഓഹരി വിപണിയെ തകർത്തു. ബി.എസ്.ഇ സെൻസെക്‌സ് 1,100 പോയിൻ്റിലധികം ഇടിഞ്ഞു. നിഫ്റ്റി 1.4 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു. രാവിലെ സെൻസെക്സ് വലിയ ഉയർച്ചയിലായിരുന്നു ആരംഭിച്ചത്, എന്നാൽ ഇന്ത്യയിൽ ആദ്യമായി എച്ച്.എം.പി.വി റിപ്പോർട്ട് ചെയ്തതോടെ നിക്ഷേപകർ അമ്പരന്നു.
മിഡ്, സ്മോൾ ക്യാപ് സ്റ്റോക്കുകളിലും വിവിധ മേഖലകളിലും വ്യാപകമായ വിൽപ്പന ദൃശ്യമായതിനാൽ ഫിയർ ഗേജ് സൂചികയായ ഇന്ത്യ VIX 13% ഉയർന്നു. സെൻസെക്‌സ് 1,200 പോയിൻറ് ഇടിഞ്ഞ് 77,960 ലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിഞ്ഞു. നിഫ്റ്റി 23,600 ലെവലിന് സമീപം ഇടിഞ്ഞു. എല്ലാ മേഖലകളിലും കനത്ത നഷ്ടമാണ് ഇന്നുണ്ടായത്.

ലോഹം, പൊതുമേഖലാ ബാങ്കുകൾ, റിയൽ എസ്റ്റേറ്റ്, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ തുടങ്ങിയ മേഖലകൾ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ ഏഴ് ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക് ഓഫ് ബറോഡ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ, ടാറ്റ സ്റ്റീൽ, അദാനി എനർജി സൊല്യൂഷൻസ്, പിഎൻബി എന്നിവ 4-5 ശതമാനം വീതം ഇടിഞ്ഞു. മാത്രമല്ല എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് (ആർ.ഐ.എൽ), കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ സെൻസെക്‌സിലെ ഏറ്റവും കനത്ത നഷ്ടത്തിലേക്ക് നീങ്ങുന്നു.
വലിയ നേട്ടങ്ങളിലേക്ക് ഉയരുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും നിമിഷ നേരം കൊണ്ടാണ് വിപണിയുടെ തകർച്ച. ഇന്നത്തെ തകർച്ച അപ്രീക്ഷിത ഭയം ഉണർത്തുന്നു.
ഇന്നത്തെ ഓഹരി വിപണി തകരാൻ കാരണം..
ഇന്ന് വരുമാന പ്രതീക്ഷകളും ഭൗമരാഷ്ട്രീയ ആശങ്കകളും ട്രാക്ക് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിക്ഷേപകരെ അമ്പരിപ്പിച്ചു കൊണ്ടുള്ള വാർത്തയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസ് റിപ്പോർട്ട് ചെയ്തത്. ഇത് ഓഹരി വിപണിയിൽ കനത്ത ഇടിവിലേക്ക് നയിച്ചു. കർണാടകയിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്.എം.പി.വി വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം പിടി കൂടിയത് എങ്ങനെയെന്നത് ഇനിയും വ്യക്തമായിട്ടില്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചൈനയിലെ എച്ച്.എം.പി.വി സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ എച്ച്.എം.പി.വി കേസുകൾക്കായി ലബോറട്ടറികളുടെ എണ്ണം വിപുലീകരിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നു. കർണാടകയിൽ രണ്ട് എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. രണ്ട് കേസുകളും ശിശുക്കളാണ്. 3 മാസം പ്രായമുള്ള കുഞ്ഞിന് നേരത്തെ പോസിറ്റീവായിരുന്നു.
ഇനിയും കേസുകൾ റിപ്പോർട്ട് ചെയ്താൽ ഓഹരി വിപണിയിൽ മാത്രമല്ല രാജ്യത്തിൻ്റെ സാമ്പത്തിക രംഗത്തും കാര്യമായ പ്രതിസന്ധികൾ സംഭവിച്ചേക്കാം.
എച്ച്.എം.പി.വി സമ്പർക്കത്തിലൂടെ പകരുന്ന രോഗമാണ്. അതിനാൽ വ്യക്തി ശുചിത്വം പാലിക്കണം. മാത്രമല്ല സർക്കാർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ ശ്രദ്ധിക്കു.


Click it and Unblock the Notifications