ഇന്ത്യൻ ഓഹരി വിപണികളിൽ കനത്ത ഇടിവ്. നാല് ശതമാനം നഷ്ടമാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. ബിഎസ്‌ഇ സെൻസെക്സ് 1942 പോയിൻറ് കുറഞ്ഞ് 35,635ലും നിഫ്റ്റി 50 സൂചിക 538 പോയിൻറ് കുറഞ്ഞ് 10,451ലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിഫ്റ്റിയിൽ 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയുടെ ഇന്നത്തെ കനത്ത ഇടിവിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
കാരണങ്ങൾ
കൊറോണ വൈറസ് അതിവേഗം പടരുന്നതുമൂലം ആഭ്യന്തര വിപണിയിൽ വലിയ ചാഞ്ചാട്ടമുണ്ടായിരിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം 30 ശതമാനം ഇടിവുണ്ടായതിനെത്തുടർന്ന് സാമ്പത്തിക മാന്ദ്യ ഭയം വീണ്ടും ഉയർന്നു. 1991 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് എണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്. യെസ് ബാങ്കിന്റെ സ്ഥിരതയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളാണ് മറ്റൊരു പ്രധാനപ്പെട്ട വിഷയം. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നേരിയ വീണ്ടെടുക്കൽ ഉണ്ടായിരുന്നെങ്കിൽ കനത്ത ഇടിവിനാണ് ഇന്ന് ദലാൽ സ്ട്രീറ്റ് സാക്ഷ്യം വഹിച്ചത്.
എണ്ണ വില ഇടിഞ്ഞു
എണ്ണവില കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചരിത്രപരമായ ഇടിവിന് കാരണമായി. ഇന്ത്യൻ എണ്ണ കമ്പനികളായ എച്ച്പിസിഎൽ, ഐഒസി, ബിപിസിഎൽ എന്നിവയുടെ ഓഹരികളെ ആഴത്തിൽ സ്വാധീനിച്ച എണ്ണവില തിങ്കളാഴ്ച 30 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. വ്യവസായ പ്രമുഖരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഒഎൻജിസി എന്നിവയുൾപ്പെടെ കനത്ത ഇടിവ് രേഖപ്പെടുത്തി. കുറഞ്ഞ എണ്ണവില ദീർഘകാലത്തേക്ക് ഇന്ത്യക്ക് നല്ലതാണെങ്കിലും, ക്രൂഡിന്റെ വലിയ തകർച്ച, വളർന്നുവരുന്ന ഒരു രാജ്യത്തിനും നല്ല സൂചനയല്ലെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊറോണ വൈറസും ആഗോള വിപണികളും
എണ്ണവിലയിലെ പെട്ടെന്നുള്ള ഇടിവാണ് തിങ്കളാഴ്ച മിക്ക നഷ്ടങ്ങൾക്കും കാരണമായതെങ്കിലും ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നത് ലോകമെമ്പാടുമുള്ള നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നതിനാൽ ആഗോള വളർച്ചയെ കൂടുതൽ തടസ്സപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള നിരവധി വിപണികളിൽ പരിഭ്രാന്തി നിലനിൽക്കുമ്പോൾ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളെയും വിപണികളെയും വൈറസ് ഭീതി മോശമായി ബാധിച്ചു.
യെസ് ബാങ്ക് പ്രതിസന്ധി
യെസ് ബാങ്കിന്റെ നിലവിലെ പ്രതിസന്ധി നിക്ഷേപകർക്കിടയിലെ അസ്വസ്ഥത വർദ്ധിപ്പിക്കുകയും ഇന്നത്തെ വിപണി തകർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. സർക്കാരും റിസർവ് ബാങ്കും ബാങ്കിനായി പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് ആശങ്കപ്പെടുന്ന നിക്ഷേപകർക്കിടയിൽ ഇത് പരിഭ്രാന്തി പരത്തി. യെസ് ബാങ്കിന്റെ പുന: സംഘടന പദ്ധതി ബോണ്ടിനും മ്യൂച്വൽ ഫണ്ട് വിപണിക്കും കാര്യമായ നഷ്ടമുണ്ടാക്കിയേക്കാം. കൂടാതെ ബാങ്കിന്റെ ബോണ്ടുകളിലെ പല നിക്ഷേപകർക്കും നിക്ഷേപിച്ച പണവും നഷ്ടപ്പെട്ടേക്കാം. യെസ് ബാങ്കിന്റെ വിധി ബാങ്കിംഗ് ഓഹരികളിൽ ഇടിവുണ്ടാക്കുകയും ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ സ്ഥിതിയെക്കുറിച്ച് നിക്ഷേപകർക്കിടയിൽ ആശങ്ക വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications