സെൻസെക്സ് 401.27 പോയിൻറ് അഥവാ 1.05 ശതമാനം ഉയർന്ന് 38469.20 ൽ എത്തി. നിഫ്റ്റി 109.20 പോയിൻറ് അഥവാ 0.97 ശതമാനം ഉയർന്ന് 11356.70 ൽ എത്തി. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ് എന്നീ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.

മേഖല സൂചികകളിൽ ബാങ്കുകൾ, ഓട്ടോ, ഐടി, ഫാർമ സൂചികകൾ ഒരു ശതമാനം വീതവും മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ അര ശതമാനം വീതവും നേട്ടമുണ്ടാക്കി. നെസ്ലെ ഇന്ത്യ, ഒൻജിസി ഓഹരികളാണ് സെൻസെക്സിൽ ഇന്ന് മോശം പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്കിന്റെ സഹ നിക്ഷേപകർ 1,875 കോടി രൂപ അധികമായി റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരി വില ഒരു ശതമാനം ഉയർന്നു.
സിനിമാശാലകൾ, തിയേറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവയുടെ ഇരിപ്പിട ശേഷിയുടെ 50 ശതമാനം വരെ പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചതിനെത്തുടർന്ന് പിവിആർ, ഐനോക്‌സ് ലഷർ എന്നിവയുടെ ഓഹരി വില 12 ശതമാനം വീതം ഉയർന്നു. ഒക്ടോബർ 15 മുതൽ കണ്ടെയ്‌ൻമെന്റ് സോണിന് പുറത്ത് സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളെ മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സ്വാഗതം ചെയ്തു.


Click it and Unblock the Notifications