മുംബൈ: ചൊവാഴ്ച്ചയും നേട്ടത്തില്‍ ഇന്ത്യന്‍ വിപണി ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആഗോള വിപണികളില്‍ പോസിറ്റീവ് തരംഗം തുടരുന്ന സാഹചര്യം സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് കരുത്തു പകരുകയാണ്.
രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 250 പോയിന്റ് മുന്നേറി 50,890 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു (0.48 ശതമാനം നേട്ടം). വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 15,300 മാര്‍ക്കില്‍ കാലുവെയ്ക്കാന്‍ ശ്രമം തുടരുന്നു.
ഓഎന്‍ജിസി, ടൈറ്റന്‍ കമ്പനി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, എച്ച്ഡിഎഫ്‌സി ഓഹരികളാണ് രാവിലെ സെന്‍സെക്‌സില്‍ തിളങ്ങുന്നത്. ഈ ഓഹരികള്‍ തുടക്കത്തിലെ 1 ശതമാനം നേട്ടം കയ്യടക്കി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ മുഴുവന്‍ നേട്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.3 ശതമാനം വരെ ഉണര്‍വ് രേഖപ്പെടുത്തുന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടുന്ന പ്രകടനമാണ് രാവിലെ കാണുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവും വീതം നേട്ടം പങ്കിടുന്നു.
ഇന്ന് 68 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുക. ഇമാമി, വിഐപി, അജ്മീര റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാ ഇന്ത്യ, ആല്‍ക്കെം ലബോറട്ടറീസ്, ആസ്ട്രാസെനെക്ക ഫാര്‍മ ഇന്ത്യ തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.
ഇന്ധനവില
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഇന്ന് കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 25 പൈസയുമാണ് എണ്ണക്കമ്പനികള്‍ ചൊവാഴ്ച്ച വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പെട്രോളിനും ഡീസല്‍ റെക്കോര്‍ഡ് വിലയായി.
ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 93.44 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലീറ്ററിന് വില 84.32 രൂപയും. മുംബൈയില്‍ പെട്രോളിന് 99.71 രൂപയും ഡീസലിന് 91.57 രൂപയും വില രേഖപ്പെടുത്തുന്നു.
ഇതിനോടകം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 കടന്നുകഴിഞ്ഞു. ഇന്ധനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിയെത്തുടര്‍ന്നാണ് വിവിധ നഗരങ്ങളില്‍ നിരക്ക് വ്യത്യസ്തപ്പെടുന്നത്. നിലവില്‍ രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയുമാണ് ഇന്ധനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങള്‍.
പറഞ്ഞുവരുമ്പോള്‍, മെയ് മാസം 13 -മത്തെ തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഈ മാസം മാത്രം പെട്രോളിന് 3.04 രൂപയും ഡീസലിന് 3.59 രൂപയും വില കൂടി.
നേരത്തെ കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമാസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് മുന്‍നിര്‍ത്തി 18 ദിവസത്തോളം ഇന്ധനവില മാറിയിരുന്നില്ല.
ക്രിപ്‌റ്റോ വിപണി
ക്രിപ്‌റ്റോ വിപണിയില്‍ ഇപ്പോഴും രംഗം ശാന്തമല്ല. കനത്ത വീഴ്ചയും തിരിച്ചുകയറലും ക്രിപ്‌റ്റോ കോയിനുകളില്‍ തുടര്‍ക്കഥയാവുകയാണ്. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ചൊവാഴ്ച്ച രാവില സമയം 9.15 -ന് 8 ശതമാനം നേട്ടത്തില്‍ ഇടപാടുകള്‍ നടത്തി.
ഞായറാഴ്ച്ച വന്‍ത്തകര്‍ച്ചയില്‍ നിന്ന് കരകയറിയെങ്കിലും നിര്‍ണായകമായ 40,000 ഡോളര്‍ നിലവാരത്തിലേക്ക് എത്തിപ്പെടാന്‍ ബിറ്റ്‌കോയിന്‍ പാടുപെടുകയാണ്. പണപ്പെരുപ്പം കാരണം യുഎസ് ഫെഡറല്‍ റിസര്‍വ് (അമേരിക്കന്‍ കേന്ദ്ര ബാങ്ക്) പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ബിറ്റ്‌കോയിനോടുള്ള നിലപാട് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് മയപ്പെടുത്തിയതും ക്രിപ്‌റ്റോകറന്‍സി വിപണിക്ക് പുത്തനുണര്‍വ് സമ്മാനിക്കുന്നു. നേരത്തെ, പാരിസ്ഥിതിക ആഘാതം മുന്‍നിര്‍ത്തി ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നിര്‍ത്തുകയാണെന്ന് ടെസ്‌ല അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് എഥീറിയം കോയിനാണ് ക്രിപ്‌റ്റോ കറന്‍സികളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. രാവിലെ സമയം 9.20 -ന് ഈഥര്‍ 20 ശതമാനത്തോളം ഉണര്‍വ് കുറിച്ചു. റിപ്പിള്‍, കാര്‍ഡാനോ, ഡോഗി (ഡോജ്), ചെയിന്‍ലിങ്ക്, ലൈറ്റ്‌കോയിന്‍ പോലുള്ള പ്രമുഖ ക്രിപ്‌റ്റോകറന്‍സികളും തിരിച്ചുവരവിന്റെ പാതയിലാണ്.