മുംബൈ: ബുധനാഴ്ച്ച വിപണി വീണ്ടും നഷ്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 347 പോയിന്റ് ഇടിഞ്ഞ് 49,789 നില രേഖപ്പെടുത്തി (0.69 ശതമാനം നഷ്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 33 പോയിന്റ് ഇടറി 14,811 നിലയിലും വ്യാപാരം ആരംഭിച്ചു (0.22 ശതമാനം നഷ്ടം). എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടെക്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഓഎന്‍ജിസി ഓഹരികളില്‍ ഇന്ന് കാര്യമായ നഷ്ടം കാണാം.
മറുഭാഗത്ത് ബജാജ് ഫിന്‍സെര്‍വ്, ഹിന്ദുസ്താന്‍ യുണിലെവര്‍, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി, അള്‍ട്രാടെക്ക് സിമന്റ്, ഐടിസി, സണ്‍ ഫാര്‍മ, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, റിലയന്‍സ്, ബജാജ് ഫൈനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നേട്ടത്തില്‍ ചുവടുവെയ്ക്കുന്നുണ്ട്.
Most Read: ഇന്ത്യൻ ആരോഗ്യ സുരക്ഷ വ്യവസായം 2022 ൽ 372 ബില്യൺ ഡോളറിലെത്തും: നിതി ആയോഗ് റിപ്പോർട്ട്
ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള സാമ്പത്തിക ഓഹരികള്‍ ബോണ്ട് നേട്ടങ്ങള്‍ കാരണം സംഭവിച്ച കനത്ത നഷ്ടം തിരിച്ചുപിടിക്കുന്ന സാഹചര്യം ഏഷ്യന്‍ വിപണികളുടെ കുതിപ്പിന് തുണയേകുന്നു. ചൈനീസ് ഫാക്ടറികളുടെ പ്രവര്‍ത്തന സര്‍വേയിലേക്കും നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ചൊവാഴ്ച്ച നേരിയ നഷ്ടത്തിലാണ് അമേരിക്കന്‍ വിപണി ഇടപാട് മതിയാക്കിയത്.
14 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് യുഎസ് ബോണ്ട് വരുമാനമെത്തിയ പശ്ചാത്തലം അമേരിക്കന്‍ വിപണിയുടെ ഇടര്‍ച്ചയ്ക്ക് കാരണമായി. നിക്ഷേപകര്‍ ടെക്‌നോളജി ഓഹരികളുടെ വില്‍പ്പനക്കാരായി മാറുന്നതായിരുന്നു ഇന്നലത്തെ ചിത്രം. ഡൗ ജോണ്‍സ് സൂചിക 0.31 ശതമാനവും എസ് ആന്‍ഡ് പി 500 സൂചിക 0.32 ശതമാനവും നാസ്ദാക്ക് സൂചിക 0.11 ശതമാനവും വീണു.
വ്യാഴാഴ്ച്ചത്തെ ഓപെക് പ്ലസ് കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ചാഞ്ചാടുന്നുണ്ട്. കോവിഡ് വ്യാപനം വീണ്ടും മുറുകുന്ന പശ്ചാത്തലത്തില്‍ ഡിമാന്‍ഡ് അടിസ്ഥാനപ്പെടുത്തി എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കണോ എന്ന കാര്യം ഓപെക് പ്ലസ് യോഗം ചര്‍ച്ച ചെയ്യും. ചൊവാഴ്ച്ച 1.6 ശതമാനത്തോളം വിലയിടിഞ്ഞ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഇന്ന് 0.2 ശതമാനം ഉയര്‍ന്നിട്ടുണ്ട്.