കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള സാമ്പത്തിക തകർച്ചയെ നേരിടാനുള്ള നടപടികൾ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് മറ്റ് ആഗോള സൂചികകൾക്ക് പിന്നാലെ ചേർന്ന് മികച്ച മുന്നേറ്റം കൈവരിച്ചു. ബിഎസ്‌ഇ സെൻസെക്സ് 428.62 പോയിൻറ് അഥവാ 1.05 ശതമാനം ഉയർന്ന് 41,323 ൽ എത്തി. എൻഎസ്‌ഇ ബെഞ്ച്മാർക്ക് നിഫ്റ്റി 133.40 പോയിൻറ് അഥവാ 1.10 ശതമാനം ഉയർന്ന് 12,125.90 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സൂചികകൾ കൈവരിട്ട ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
ഫാർമ, മെറ്റൽ, ബാങ്കിംഗ് ഓഹരികളാണ് ഇന്ന് വിപണിയിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്. കൊറോണ വൈറസിന്റെ സ്വാധീനം ഇന്ത്യൻ ബിസിനസുകളിൽ വിലയിരുത്തുന്നതിനായി 200 ലധികം ബിസിനസ്സ് പ്രമുഖരെ സന്ദർശിച്ച ശേഷം ധനമന്ത്രി സീതാരാമൻ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ സംസാരിച്ചിരുന്നു. കൊറോണ വൈറസിന്റെ ആഘാതം പരിമിതപ്പെടുത്തുന്നതിന് സർക്കാർ എന്ത് നടപടികളെടുക്കുമെന്ന് വിശദീകരിക്കാതെ ബിസിനസുകളെ സഹായിക്കുന്നതിനുള്ള നടപടികൾ സർക്കാർ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഉൽപ്പാദനം, ഫാർമ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളെ കൊറോണ വൈറസ് വ്യാപനം ബാധിച്ചിട്ടുണ്ട്. ജനുവരി 20 ന് മികച്ച പ്രകടനം കാഴ്ച്ച വച്ച നിഫ്റ്റി അതിന് ശേഷം കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകളും കേന്ദ്ര ബജറ്റിൽ നിന്നുള്ള നിരാശയും കാരണം 2.6 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി 50 സൂചികയിൽ ഭാരതി ഇൻഫ്രാറ്റെൽ 7.10 ശതമാനം ഉയർന്നു. ഗ്രാസിം, കോൾ ഇന്ത്യ എന്നിവ യഥാക്രമം 4.54 ശതമാനവും 3.25 ശതമാനവും ഉയർന്നു. ബജാജ് ഫിനാൻസ്, എച്ച്.യു.എൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിലെ മറ്റ് പ്രധാന നേട്ടങ്ങൾ കൈവരിച്ച ഓഹരികൾ. ഏഷ്യൻ ഓഹരികളിൽ ഭൂരിഭാഗവും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. യൂറോപ്യൻ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഛത്രപതി ശിവാജി മഹാരാജ് ജയന്തി കാരണം ഫോറെക്സ് മാർക്കറ്റ് ഇന്ന് അടച്ചിരിക്കുകയായിരുന്നു.